(truevisionnews.com) സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാൽ എന്തുകൊണ്ടാണത് സംഭവിച്ചത്?.
സ്വാതന്ത്ര്യ സമര പോരാളിയും ധീരരക്തസാക്ഷിയുമായ ഭഗത് സിങ്ങിൽ നിന്നും പ്രചോദനം ഉൾകൊണ്ട് പാർലമെന്റിലേക്ക് ചാടിവീണ് സ്വേച്ഛാധിപത്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയവരെ സഭയ്ക്കകത്ത് നിന്നും പുറത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എങ്കിലും സഭയ്ക്ക് അകത്തും പുറത്തും അവർ ഉന്നയിച്ച വിഷയങ്ങളുടെ പ്രാധാന്യം ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു.
ഏകാധിപത്യത്തിനെതിരെ ആ ചെറുപ്പക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് തുടർ ദിവസങ്ങളിൽ പാർലമെന്റിൽ അരങ്ങേറിയത്.
പുകയാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 141 പ്രതിപക്ഷ അംഗങ്ങളാണ് ഇരുസഭകളിൽ നിന്നും ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യസഭയിൽ നിന്നും ലോക്സഭയിൽ നിന്നും ഒരുമിച്ച് ഇത്രയേറെ എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല.
ഇവരെല്ലാം ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പ്രതിനിധികളാണ്. ലോക്സഭയിൽ ഇൻഡ്യാ സഖ്യത്തിൽ ഇനി 13 പേർ മാത്രമണ് അവശേഷിക്കുന്നത്. സസ്പെൻഷൻ നടപടികളിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിക്കുകയുണ്ടായി.
ഈ സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെത്തി ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള മൂന്ന് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ വിയോജിപ്പുകൾ പരിഗണിക്കാതെ സുപ്രധാന നിയമനിർമ്മാണങ്ങൾ സർക്കാർ നടപ്പാക്കി.
“പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ, തീർപ്പുകൽപ്പിക്കാത്ത പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളെ ബുൾഡോസ് ചെയ്യാനും ഏത് വിയോജിപ്പിനെയും ഒരു ചർച്ചയും കൂടാതെ തള്ളിക്കളയാനും മോദി സർക്കാരിന് കഴിയും എന്ന്.” ഖാർഗെ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
“ഈ സർക്കാർ സ്വേച്ഛാധിപത്യത്തിന്റെ അങ്ങേ തലത്തിൽ എത്തിയിരിക്കുന്നു എന്നായിരുന്നു ലോക്സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.
പാർലമെന്റിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി കടന്നുകയറിയ യുവാക്കൾ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നുമുള്ള അന്വേഷണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
അറസ്റ്റിലായ പ്രതികൾക്കെതിരെ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവർ ഫെയ്സ്ബുക്കിലെ ഭഗത് സിംഗ് ഫാൻസ് ക്ലബ് പേജിൽ അംഗളങ്ങായിരുന്നുവെന്നും ഡിസംബർ 10ന് ഗുരുഗ്രാമിൽ ഒത്തുചേർന്നാണ് പദ്ധതി ആവിഷ്കരിച്ചതെന്നുമുള്ള വിവരങ്ങൾ മാത്രമാണ് പൊലീസ് ഇപ്പോൾ നൽകുന്നത്.
പാർലമെന്റിൽ പ്രതിഷേധിച്ച സാഗർ ശർമ്മ ഒരു ഇ-റിക്ഷാ ഡ്രൈവറും മരപ്പണിക്കാരന്റെ മകനുമാണ്, അമോൽ ഷിൻഡെ ഇന്ത്യൻ സായുധ സേനയിൽ ജോലി ലഭിക്കാത്ത ദലിത് ഭൂരഹിത കർഷകരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്.
നീലം ദേവിയും ഡി മനോരഞ്ജനും യഥാക്രമം എം.ഫിൽ, എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. മോദിയുടെ നയങ്ങള്‍ കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർധിച്ചു വരുകയാണ്.
പ്രതിഷേധക്കാർ ഉന്നയിച്ച തൊഴിലില്ലായ്മ, ഏകാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരുന്നതേയില്ല.
#democracy #driven #out #smoke #attacks