ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് വയസ്സ് 140 : പിന്നില്‍ മലയാളി; മധുരക്കഥ
(truevisionnews.com) ചരിത്രത്തിന് ഒരുപാട് മഹാരഥന്മാരെയും, സംഭവങ്ങളെയും സംഭാവന ചെയ്തിട്ടുള്ള ഒരു നാടാണ് തലശ്ശേരി. എങ്കിലും മൂന്ന് "സി" കളുടെ പേരിലാണ് തലശ്ശേരി പ്രസിദ്ധമായത്. കേക്ക്ക്രി,ക്കറ്റ്,സർക്കസ്. തലശ്ശേരി ബിരിയാണി എന്ന പ്രസിദ്ധമായ ദം ബിരിയാണി മുതൽ "തലശ്ശേരി റസ്റ്റോറന്റ്" എന്ന പേരിൽ ഉയർന്നു വന്ന തലശ്ശേരിക്കാരുടെയും അല്ലാത്തവരുടെയുമായ ഹോട്ടലുകളും ഇവിടെ ഭക്ഷണപ്പെരുമയ്ക്ക് ഉദാഹരണമാണ്.
140 വയസ്സുണ്ട് കേരളത്തിലെ ആദ്യത്തെ കേക്കിന്റെ ചരിത്രത്തിന്. ഒരു ഡിസംബറും ക്രിസ്മസും കൂടി കടന്നുവരുമ്പോൾ വടക്കന്‍ മലബാറിലെ തലശ്ശേരിയില്‍ രൂപം കൊണ്ട കേരളത്തിലെ ആദ്യത്തെ കേക്കും അതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. 1883 ഡിസംബര്‍ 23നാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു ആദ്യ കേക്കുണ്ടാക്കിക്കൊടുത്തത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്ക് ആയി അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.
ബർമയിലായിരുന്ന ബാപ്പു ബിസ്ക്കറ്റും ബ്രെഡ്ഡുമെല്ലാം ഉണ്ടാക്കാൻ പഠിച്ചാണ് തലശ്ശേരിയിൽ സ്വന്തം ഫാക്ടറി തുടങ്ങിയത്. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരും നിയമജ്ഞരും വിദേശ പ്ലാന്റർമാരുമെല്ലാം താമസിക്കുന്ന പ്രദേശം കൂടിയായ തലശ്ശേരി അന്ന് മദ്രാസിന്റെ ഭാഗമായിരുന്നു. തലശ്ശേരി പട്ടണത്തിലെ പ്രസിദ്ധമായ സ്ഥാപനമായിരുന്നു ബാപ്പുവിന്റെ റോയൽ ബിസ്ക്കറ്റ് ഫാക്ടറി. തനതുരുചിയിൽ വൈവിധ്യങ്ങളായ ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന ബാപ്പുവിന്റെ പെരുമ അങ്ങനെ സായിപ്പുമാരുടെ ചെവിയിലുമെത്തി.
അങ്ങനെയിരിക്കെയാണ് തലശ്ശേരിക്ക് സമീപം അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടത്തിന്റെ ഉടമയായ ഫ്രാൻസിസ് കർണാക്ക് ബ്രൗൺ എന്ന സായിപ്പ് ക്രിസ്മസിന് വേണ്ടി ഒരു കേക്ക് നിർമിച്ചുനൽകണമെന്ന ആവശ്യവുമായി ബാപ്പുവിനെ സമീപിക്കുന്നത്. ഒരു സാംപിൾ കേക്കും ബാപ്പുവിന് നൽകി. അതേരുചിയിലും ഗുണത്തിലും കേക്ക് നിർമിച്ചുനൽകാനായിരുന്നു ബ്രൗണിന്റെ ആവശ്യം. കേക്ക് നിർമിക്കുന്നതിനുള്ള ചേരുവകളും രീതിയും ബ്രൗൺ പറഞ്ഞുകൊടുത്തു. കർണാക്ക് ബ്രൗണിന്റെ ആവശ്യം നിരസിക്കാൻ വയ്യാതെ ബാപ്പു ധർമടത്തെ ഒരു കൊല്ലനെക്കൊണ്ട് കേക്ക് ഉണ്ടാക്കാൻ പറ്റുന്ന തരത്തിൽ ഒരു അച്ചുണ്ടാക്കിച്ചു. ചേരുവകളും രീതിയും മാറ്റിമാറ്റി പരീക്ഷിച്ച് ദിവസങ്ങളോളം പരിശീലിച്ചു. പത്ത് ദിവസത്തിന് ശേഷം, ഡിസംബർ 23ന് വീണ്ടും ബാപ്പുവിനെ കാണാനായി ഫാക്ടറിയിലെത്തിയ ബ്രൗൺ സായിപ്പിന് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ, എന്നാൽ സായിപ്പ് കൊടുത്ത കേക്കിൽ നിന്ന് രുചിയിലും മണത്തിലും യാതൊരു വ്യത്യാസവുമില്ലാത്തൊരു കേക്ക് ആണ് ബാപ്പു സമ്മാനിച്ചത്.
കേക്ക് രുചിച്ചുനോക്കിയ സായിപ്പിന് ബാപ്പുവിന്റെ കൈപ്പുണ്യം നല്ലപോലെ പിടിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ സായിപ്പ് എക്സലന്റ് എന്നാണ് കേക്ക് കഴിച്ചതിന് ശേഷം പ്രതികരിച്ചത്. അതായിരുന്നു ആ ചരിത്രനിമിഷം.
ബ്രിട്ടീഷ് രുചിക്കൂട്ടുകള്‍ പിന്നെയും ബാപ്പു ഇന്ത്യക്കാര്‍ക്കും വിളമ്പി. ബാപ്പുവിന്റെ രുചിവൈഭവം നാല് തലമുറകൾ കൈമാറി ഇന്നും തലശ്ശേരിയിലുണ്ട്, റോയൽ ബിസ്ക്കറ്റ് ഫാക്ടറി എന്ന പേര് മാത്രം മാറ്റി മമ്പള്ളീസ് ബേക്കറി എന്നാക്കി. രുചിക്കൂട്ട് ഇന്നും പഴയതു തന്നെ. മരുമക്കത്തായം നിലനിന്ന കാലമായതിനാൽ ബാപ്പുവിന്റെ മരുമകൻ ഗോപാലൻ മമ്പള്ളിയാണ് പിന്നീട് ബേക്കറി ഏറ്റെടുത്ത് നടത്തിയത്. അദ്ദേഹത്തിന്റെ പതിനൊന്ന് മക്കളും ഇത് പിന്തുടർന്നു.
കേരളത്തിൽ കോട്ടയമടക്കം വിവിധയിടങ്ങളിൽ ബേക്കറിയുടെ ശാഖകളും തുടങ്ങി. ഇന്ന് തലശ്ശേരിയിൽ ബേക്കറി നടത്തുന്നത് നാലാം തലമുറക്കാരനായ പ്രകാശ് മമ്പള്ളിയാണ്. കാലം മാറിയിട്ടും ബോർമയിലെ വിറകടുപ്പ് മാറ്റാൻ പ്രകാശ് തയ്യാറായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. "ഓവനിലുണ്ടാക്കിയാൽ ഈ രുചി കിട്ടില്ല" എന്നാണ് അദ്ദേഹത്തിന്റെ വാദം. ചിരട്ടയിട്ടാണ് ഇന്നും അടുപ്പ് കൂട്ടുന്നത്. ബോർമയിൽ നിന്ന് നല്ല ചൂടൻ കേക്കിങ്ങ് ഇറങ്ങിവരുമ്പോഴുള്ള മണമുണ്ട്, അത് ആ പ്രദേശത്തുള്ളവരെ മുഴുവൻ കെട്ടിവലിച്ച് കേക്ക് വാങ്ങാനെത്തിച്ചിരിക്കും. ആ മണംപിടിച്ച് തന്നെ കേക്കിന്റെ രുചിയളക്കുന്നവരുമുണ്ട്. അതിന് വിറകടുപ്പ് തന്നെയാണ് ബെസ്റ്റ്. ഇതാണ് കേക്ക് കച്ചവടത്തിലെ ആദ്യ തന്ത്രമെന്നും പറയാം. ആ തന്ത്രമെന്തായാലും പ്രകാശിന് നന്നായറിയാമെന്ന് സാരം.
കാലത്തിനനുസരിച്ച് കേക്കിന്റെ കോലവും മാറി. എന്നാലും പ്ലം കേക്ക് തന്നെയാണ് ഇന്നും താരം. തങ്ങളുടെ ബേക്കറി അന്വേഷിച്ചു വരുന്നവരുമുണ്ടെന്ന് പ്രകാശ് അഭിമാനത്തോടെ പറയുന്നു. കേരളത്തിന് പുറത്തേക്കും കേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. പക്ഷേ കച്ചവടം മുൻപത്തെ പോലെയില്ല. "പണ്ടത്തെപ്പോലെയല്ലല്ലോ ഇപ്പോൾ ഒരുപാട് ബേക്കറികൾ വന്നില്ലേ" അതുകൊണ്ട് കച്ചവടം കുറവാണ്.
കോവിഡും പ്രതികൂലമായി ബാധിച്ചു. ഇത്തവണ ക്രിസ്മസ് വിപണിയിലാണ് ചെറിയ തോതിലെങ്കിലും പിടിച്ചുനിൽക്കാനായത്" പ്രകാശ് മമ്പള്ളിയുടെ വാക്കുകൾ ഇങ്ങനെ. കേക്ക് വെറും കേക്കല്ല.
കാലം മാറിയപ്പോൾ കേക്കിന്റെ രൂപവും ഭാവവും മാറി. മമ്പള്ളി കുടുംബം കേരളത്തിലെ ബേക്കറി മേഖലയിലെ നിത്യസാന്നിധ്യമായി തുടരുകയാണ്. നാല് തലമുറ പിന്നിട്ട പ്രതാപമാണ് ഈ മേഖലയിൽ ഇവർക്കുള്ളത്. മമ്പള്ളി ബാപ്പു തുടങ്ങിവെച്ച പാരമ്പര്യം തലമുറകളായി കൈമാറി അവർ കാത്തുസൂക്ഷിക്കുകയാണ്, അതേ മധുരത്തോടെ.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Thalassery's #Madurai #Kissa is #India's #first #Christmas #cake #years #old; #Malayali #behind; #sweet #story