(www.truevisionnews.com) രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം തുടരുന്നതിനിടെയാണ് ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്.
സമയപരിധിക്ക് ശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്.
നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ–കാനഡ ബന്ധം വഷളായി.
കാനഡക്കാർക്ക് ഇന്ത്യ വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ നിരോധിച്ചിരുന്നു. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. എന്നാൽ, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#canada #India #asks #Canada #withdraw #more #diplomats
