കോഴിക്കോട്: (www.truevisionnews.com)കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ തുറന്നടിച്ചു. അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കോൺഗ്രസിൽ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവൻ എം പി ഇന്നലെ വിമർശിച്ചത്.
പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നാണ് ബെന്നി ബഹനാൻ ഇന്ന് പ്രതികരിച്ചത്. നേതൃത്വത്തെ ഇനി കാണില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേര്‍ത്തു. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദ്ദേശം നടപ്പായില്ല. ഓരോരുത്തരെ അടര്‍ത്തിയെടുത്ത് ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി മുന്നറിയിപ്പ് നല്‍കുന്നു.
ഉമ്മന്‍ചാണ്ടിയുടെ മനസറിയാതെയാണ് പുനഃസംഘടന നടന്നതെന്നും കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്‍ക്ക് എതിരാണ് പുനഃസംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയിൽ അടിയന്തിര മാറ്റമില്ലാതെ പറ്റില്ലെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകൾ. കൂടുതൽ നഷ്ടമുണ്ടായെന്ന പരാതിപ്പെടുന്ന എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചു.
ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനസംഘടനാ നടപടികളിൽ നിന്നും വിട്ടുനിൽക്കും. ആകെയുള്ള 283 ബ്ലോക്കിൽ മൂന്ന് ജില്ലകൾ ഒഴികെ 197 പ്രസിഡണ്ടുമാരെയാണ് തീരുമാനിച്ചത്. ഇതിൽ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തർക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളിൽ ഒരു ചർച്ചയും ഇല്ലാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തീരുമാനമെടുത്തുവെന്നാണ് പരാതി. എംപിമാർക്കും വ്യാപക അതൃപ്തിയുണ്ട്.
Benny Bahanan said that the proposal of reorganization through consensus was not implemented