കൊല്ലം കുണ്ടറയിൽ ഗുണ്ടകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയിൽ. ഗുണ്ടകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നയാളാണ് പിടിയിലായത്.
പൊലീസിന് നേരെ വടിവാൾ വീശിയ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. വിവിധ സ്റ്റേഷനുകളിലെ അൻപതംഗ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയിൽ പ്രതികളെ കണ്ടെത്താനായില്ല.
കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടിയത്.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികള്‍ കായലില്‍ ചാടി രക്ഷപ്പെട്ടു.
കേസിലെ 6 പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുകയാണെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊല്ലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നുവെന്നാണ് വിവരം.
Incident of police firing at gangsters; Helper of gangsters in police custody