തലശ്ശേരി : ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് ജാതി പേര് വിളിച്ച് അപമാനിച്ച സംഭവത്തിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാന്റ് ചെയ്തു. സെക്രട്ടറിയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കും.
യുവതിയായ അധ്യാപിക നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ചെണ്ടയാട്ടെ ടി.പി മുസ്തഫയെയാണ് ഇന്നലെ കണ്ണൂർ ജില്ലാ സെഷൻസ് കോടതി റിമാന്റ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദവും പ്രലോഭനങ്ങളും വില പോകില്ലെന്ന് കണ്ട് ഒളവിലായിരുന്ന ടി പി മുസ്തഫ ഇന്നലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
നരിക്കോട് മല ഗവ.എൽ പി സ്ക്കൂൾ അധ്യാപിക വാണിമേൽ ചിറ്റാരി സ്വദേശിനി എം.കെ.ബീനയാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫയ്ക്കെതിരെ നിയമപോരാട്ടം നടത്തി നീതിയിലേക്ക് അടുക്കുന്നത്. കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ ഒരു മാസമായിട്ടും നടപടി ഉണ്ടായില്ല.
പൊലീസ് കേസെടുക്കാൻ വൈകിയതോടെ മുഖ്യമന്ത്രിക്കും, കലക്ടർക്കും ബീനപരാതി നൽകുകയായിരുന്നു. ജാതി പേര് വിളിച്ച് പരസ്യമായി കളിയാക്കിയത് മാനസികമായി തളർത്തിയെന്ന ബീനയുടെ പരാതിയിൽ ഉടൻ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടയിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവിയും പ്രശ്നത്തിൽ ഇടപെട്ടു.
ഒടുവിൽ കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയി. മുസ്ലിം ലീഗ് അനുഭാവിയായി അറിയപ്പെടുന്ന ഇദ്ദേഹം പാർടി വഴിയും പ്രദേശത്തെ ഒരു സമ്പന്നൻ വഴിയും അധ്യാപികയെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇദ്ദേഹം നേരത്തെ കോഴിക്കോട് ജില്ലയിലെ തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളുടെ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു.
കാസർക്കോട്ടെ മുസ്ലിം ലീഗ് നേതാവ് സി ടി അഹമ്മദലി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കോഴിക്കോട് ജില്ലയിയിലെ ചില സിപിഐ എം നേതാക്കൾ ഇയാൾക്ക് വേണ്ടി ഇടപെട്ടതായി സൂചനയുണ്ട്.
സിപിഐ എം കേസുകൾ കൈകാര്യം ചെയ്യുന്ന തലശേരിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും, കേസ് പരിഗണിക്കാനിരിക്കെ പിൻവലിക്കുകയായിരുന്നു. സ്ക്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ അറിയിക്കാനാണ് പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന ബീന പഞ്ചായത്ത് ഓഫീസിലെത്തിയത്. ഈ സമയത്ത് ജാതിപേര് വിളിച്ചുവെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. കേസ് ഒത്തുതീർപ്പാക്കാനും സെക്രട്ടറിയെ രക്ഷിക്കാനും അണിയറ നീക്കങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും അധ്യാപിക വഴങ്ങാതിരിക്കുകയാണ്.
Grama Panchayat secretary jailed for insulting teacher by calling her by caste name; The bail plea will be heard today