കൊട്ടാരക്കര : കഞ്ചാവ് കച്ചവടം വിലക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ്‌ചെയ്‌തു. പത്തനംതിട്ട മുതിരവിള പുത്തൻവീട്ടിൽ വിഷ്‌ണു വിജയൻ (കിച്ചു -29) ആണ് അറസ്റ്റിലായത്.
മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ കൊട്ടാരക്കര ടൗൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ചക്കുവരയ്ക്കൽ പ്രണവത്തിൽ രാമചന്ദ്രന്റെ മകൻ ഗോകുലി (27)നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊട്ടാരക്കരയിൽനിന്ന് ഇരുചക്രവാഹനത്തിൽ വാളകം ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പ്രതികൾ കുരുമുളക് സ്‌പ്രേ അടിച്ചശേഷം കത്തികൊണ്ട് മുതുകിലും തുടയിലും കുത്തുകയായിരുന്നു.
ഇരുമ്പുവടികൊണ്ട് തലയിലും ശരീരമാസകലവും അടിച്ചു പരിക്കേൽപ്പിച്ചു. കഞ്ചാവ് കച്ചവടം വിലക്കിയതിന് ഗോകുലുമായി പ്രതികൾ സംഭവത്തിന് രണ്ടുദിവസം മുമ്പ് വാക്കേറ്റമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഗോകുലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഞ്ചാവുമായി വരുന്നതിനിടെ ഒന്നാംപ്രതി വിഷ്‌ണു വിജയനെ കഴിഞ്ഞവർഷം മേയിൽ ലോക്‌ഡൗൺ പരിശോധനയ്ക്കിടെ കൊട്ടാരക്കരയിൽ പൊലീസ് തടഞ്ഞിരുന്നു. വെട്ടിച്ചു കടന്നുകളഞ്ഞ ഇയാൾ പൊലീസ് പിന്തുടർന്നതോടെ ഗോവിന്ദമംഗലം ഡീസന്റ് മുക്ക് ഭാഗത്ത് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.
അടൂർ, കൊടുമൺ പൊലീസ് സ്റ്റേഷനുകളിലും കഞ്ചാവ് കടത്തൽ, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട് ആറ് കേസ് നിലവിലുണ്ട്. പ്രതിക്ക് അന്തർസംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.
കൊട്ടാരക്കര ഡിവൈഎസ്‌പി ആർ സുരേഷിന്റെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഇൻസ്‌പെക്‌ടർ ജോസഫ് ലിയോൺ, എസ്ഐ കെ എസ് ദീപു, എസ്ഐ സുദർശനകുമാർ, സിപിഒമാരായ ഷിബു കൃഷ്‌ണൻ, സലിൽ, സുരേഷ് ബാബു, സഹിൽ, ഗണേഷ് കുമാർ, ജിക്‌സൺ, മഹേഷ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Attempt to assassinate DYFI activist; Defendant arrested