കോഴിക്കോട് : ( www.truevisionnews.com ) പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസിൽ നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ. കണ്ടക്ടർ വിഷ്ണുവിനെ മർദ്ദിച്ച കേസിലാണ് മുഖ്യ പ്രതികൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിപ്പറമ്പത്ത് സൂരജിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ റിമാൻ്റ് ചെയ്തു. ഇയാൾക്കൊപ്പം കസ്റ്റഡിയിലൊടുത്ത രണ്ടുപേരെ കേസിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. ചൊക്ലി സി.ഐ മഹേഷ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
.gif)

അതേ സമയം തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ നടക്കുന്ന ബസ് സമരം മറ്റു റൂട്ടുകളിലേക്ക് കൂടി വ്യാപിക്കുകയാണ്. തൊട്ടിൽപ്പാലം - വടകര റൂട്ടിൽ ബസ് സമരം നടക്കും. തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന വാശിയിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ.
പൊലീസ് കർശന നടപടി സ്വീകരിച്ച സാഹചര്യത്തിൽ ബസ് സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരത്തിന് പിന്തുണയില്ലെന്ന് സിഐടിയു ഉൾപ്പെടെയുള്ള മോട്ടോർ തൊഴിലാളി യൂണിയനുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.
നാദാപുരം തൂണേരി വെള്ളൂർ സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചായിരുന്നു അക്രമം. വിശ്വജിത്തും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് കേസെടുത്തത് . ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത അഞ്ച് പ്രതികൾക്കെതിരെയും കേസുണ്ട്.
Vanimel native arrested for assaulting conductor on Thottilpalam bus
