അമരാവതി: (truevisionnews.com) മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് കണ്ടെത്തി. കുട്ടിക്ക് ദീർഘ കാലമായി മുടി കഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ ഡോ.ഉഷ ഗബ്ജിയെ പറഞ്ഞു.
വിശപ്പില്ലായ്മയും ശർദ്ദിയും കാരണം 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 6 മാസമായി ശരീര ഭാരം കുറയുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി സ്ഥിരമായി മുടി കഴിക്കുമായിരുന്നുവെന്ന് കണ്ടെത്തിയത്. ആന്തരിക പരിശോധനയിൽ കഴിച്ച മുടിയെല്ലാം ഒരു പന്തിന്‍റെ ആകൃതിയിൽ കുടലിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു.
.gif)

മറ്റൊരു സംഭവത്തിൽ മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ യുവാവ് ഇതു ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്.
ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
A hairball weighing half a kilo was found in the stomach of a 10-year-old girl in Maharashtra.
