തിരുവനന്തപുരം: ( www.truevisionnews.com)അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
മുദ്രാവാക്യം മുഴക്കിയ നൂറ് കണക്കിന് പ്രവർത്തകർ, കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ചു. എ കെ ജി സെന്ററിൽ തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് നിശ്ചല ശരീരമായി വി എസ് . നിലക്കാത്ത മുദ്രാവാക്യങ്ങളും വിങ്ങിപ്പൊട്ടിയ മനസുകായി പ്രവർത്തകർ ഉൾപ്പടെ അവസാനമായി ഒരു നോക്കുകാണാൻ എ കെ ജി സെന്ററിൽ നിറഞ്ഞിട്ടുണ്ട്.കേരളവും രാജ്യവും കണ്ട അതുല്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
.gif)

എസ്‌യുടി ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് വിലാപയാത്രയായി മൃതദേഹം എകെജി സെൻ്ററിലേക്ക് എത്തിച്ചത്. രാത്രി വരെ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.
വിഎസ് എന്ന രണ്ടക്ഷരം പോരാട്ടത്തിൻ്റെതായിരുന്നുവെന്നും ബാല്യകാലത്ത് തുടങ്ങിയ പോരാട്ടം രോഗശയ്യയിൽ വരെ അദ്ദേഹം തുടർന്നുവെന്നും മുഖ്യമന്ത്രി ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മിൻ്റെ വളർച്ചയ്ക്ക് വിഎസ് വലിയ സംഭാവനകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട് വിഎസ് നടത്തിയ പ്രവർത്തനം എക്കാലവും ഓർമ്മിക്കുന്നതാണ്. പാർട്ടി സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ എല്ലാവരുടെയും അംഗീകാരം അദ്ദേഹം നേടിയെടുത്തു. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം പുതിയ ഏടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ ഈ നാടിന് അദ്ദേഹം വലിയ സംഭാവന നൽകി. വിഎസിൻ്റെ മരണം സംസ്ഥാനത്ത് സിപിഎമ്മിന് വലിയ വിടവാണെന്നും പിണറായി വിജയൻ പറഞ്ഞു.
body of VS Achuthanandan was taken to the AKG Center for public viewing
