---
title: "ഒരു മരണം; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു"
english_title: "Kottayam Medical College accident, woman pulled from rubble dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/300243/kottayam-medical-college-accident-woman-pulled-from-rubble-dies"
published_at: "2025-07-03T13:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68663906cb109_ward.jpg"
keywords: []
---

# ഒരു മരണം; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു

> **Lead Summary:** **കോട്ടയം : ** കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു. പേരുവിവരങ്ങള്‍ ലഭ്യമല്ല. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്.

## Article Content

**കോട്ടയം : ** കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു. പേരുവിവരങ്ങള്‍ ലഭ്യമല്ല. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.

13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധുവാണ് ബിന്ദു. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ സ്ത്രീക്ക് അടക്കം മൂന്ന്പേര്‍ക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.

ആരോ​ഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. മറ്റുവിവരങ്ങൾ പരിശോധിച്ചിട്ട് പറയാമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

അടച്ചിട്ടിരുന്ന മുറിയാണ് തകർന്നതെന്ന് മന്ത്രി വാസവൻ പറഞ്ഞു. പഴയ സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യാഴം രാവിലെ 10.30ഓടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ്. വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്.

കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെയും ​ഗാന്ധിന​ഗർ പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ തളിയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചിരുന്നു . സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം.

പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/300243/kottayam-medical-college-accident-woman-pulled-from-rubble-dies)