കോഴിക്കോട് : (truevisionnews.com) വടകര എടച്ചേരിയിൽ പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കവർച്ച . മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം കൊണ്ടു പോയി. കള്ളൻ സ്കൂട്ടറിൽ രക്ഷപ്പെട്ടു. അഞ്ച് വർഷത്തിനിടെ സമാന കവർച്ച നടക്കുന്നത് ഇത് മൂന്നാം തവണ. ഒരു കേസിലും പ്രതികളെ കണ്ടെത്താനായില്ലെന്നും പൊലീസിനെതിരെ വിമർശനം.
.gif)
ഇന്ന് പുലർച്ചെയാണ് നാദാപുരം - വടകര സംസ്ഥാന പാതയോരത്തെ എടച്ചേരി കളിയാ വെള്ളി മലോൽ കുഞ്ഞബ്ദുള്ള മുസ്ല്യാർ മഖാമിൽ ഭണ്ഡാരം കവർന്നത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. കളിയാംവെള്ളി മഖാം പരിസരത്തെ ഒരു വീട്ടിലെ വളർത്ത് നായ കുരക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ ഒരാൾ മഖാമിൻ്റെ മതിൽ ചാടി കടന്ന് സ്കൂട്ടറിൽ രക്ഷപ്പെടുന്നതായി കണ്ടതായി പറയുന്നു.
ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എടച്ചേരി ടൗൺ മുതൽ പൊലീസ് സ്റ്റേഷൻ വരെ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനിയെങ്കിലും കള്ളൻ വലയിലാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അതേസമയം കഴിഞ്ഞ ദിവസമാണ് പുറമേരിയിൽ വൻ കവർച്ച നടന്നത് . പതിനെട്ട് പവൻ സ്വർണാഭരണം മോഷണം പോയി . വീട്ടിലെ ജനൽ കുത്തി തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു . കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത് .
രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സി സി ടി വി ക്യാമറ മൂടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്. മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്. കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരവും കള്ളൻ മുറിച്ചെടുത്തു.
Money stolen from Muslim shrine Edacherry Vadakara
