മലപ്പുറം: ( www.truevisionnews.com ) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ കൈവശമുള്ളത് 1200 രൂപ മാത്രം. പങ്കാളി സരിത മേനോന്റെ കൈവശമുള്ളത് 550 രൂപയാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്‍റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 52.21 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിർദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്.
.gif)
അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്നാണ് അൻവറിന്റെ ഉത്തരം. സ്വന്തം തൊഴിൽ വ്യവസായ സംരംഭമെന്നും വരുമാന സ്രോതസ് കച്ചവടം എന്നുമാണ് മറുപടി.
18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
സ്വരാജിന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെ 1,38,788 രൂപയാണുള്ളത്. പങ്കാളിയുടെ അക്കൗണ്ടില്‍ ഒമ്പത് ലക്ഷം രൂപയാണുള്ളത്. നിലമ്പൂര്‍ ബാങ്കില്‍ ഒമ്പത് ലക്ഷം വായ്പ സ്വരാജിന്റെ പേരിലുണ്ട്. പങ്കാളിയുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ 25 ലക്ഷം വായ്പയുമുണ്ട്. സ്വരാജിന് സ്വന്തമായി ആഭരണങ്ങള്‍ ഇല്ലെങ്കിലും പങ്കാളിയുടെ കൈവശം 18 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുണ്ട്. ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 1,39,988 രൂപയാണ്. പങ്കാളിയ്ക്ക് 74,91,206 രൂപ മൂല്യം വരുന്ന ജംഗമവസ്തുക്കളുമുണ്ട്.
assets of candidates contesting the nilambur by election
