'അവളെ ഞാന്‍ അങ്ങട് എറിഞ്ഞു, തന്റെ മകള്‍ എങ്ങനെ ജീവിക്കും'; തെളിവെടുപ്പിനിടെ പുഴയിലേക്ക് വിരൽ ചൂണ്ടി അമ്മ സന്ധ്യ

'അവളെ ഞാന്‍ അങ്ങട് എറിഞ്ഞു, തന്റെ മകള്‍ എങ്ങനെ ജീവിക്കും'; തെളിവെടുപ്പിനിടെ പുഴയിലേക്ക് വിരൽ ചൂണ്ടി അമ്മ സന്ധ്യ
May 23, 2025 08:40 PM | By Athira V

കൊച്ചി: ( www.truevisionnews.com ) എന്തിനായിരുന്നു ഈ ക്രൂരത. എറണാകുളത്ത് മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മ സന്ധ്യയെ തെളിവെടുപ്പിനെത്തിച്ചു. കുട്ടിയെ എറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ' അവളെ ഞാന്‍ അങ്ങട് എറിഞ്ഞു' എന്ന് പാലത്തില്‍ നിന്ന് പുഴയിലേക്ക് വിരൽ ചൂണ്ടി യുവതി പറഞ്ഞു.

യുവതിയെ കണ്ടയുടന്‍ വളരെ വൈകാരികമായാണ് നാട്ടുകാര്‍ പ്രതികരിച്ചത്. പ്രതിയുടെ മുഖം കാണിക്കണമെന്ന് പറഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് എത്തി ബഹളം വച്ചു. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്‌തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭര്‍തൃവീട്ടില്‍ താന്‍ നിരന്തരം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നില്‍നിന്ന് അകറ്റി നിര്‍ത്തി. ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.

ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തന്റെ മകള്‍ എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇവരുടെ മൊഴിയില്‍ പോലീസിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.

''ഞാന്‍ മോളെ പുഴയിലിടാന്‍ പോയി'' എന്നാണ് പോലീസിന്റെ ചോദ്യത്തിന് കഴിഞ്ഞദിവസം യുവതി നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലുമായി യുവതി സഹകരിച്ചിരുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തലകുമ്പിട്ടുനില്‍ക്കുക മാത്രമായിരുന്നു ചെയ്തത്.

അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പോലീസിന് പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അമ്മ എന്തിനാകാം കുട്ടിയെ പുഴയിലെറിഞ്ഞതെന്നതാണ് പോലീസിനെ അലട്ടുന്നത്.

പോലീസിന് ഇക്കാര്യത്തില്‍ അമ്മയില്‍നിന്ന് ലഭിക്കുന്ന മൊഴികള്‍ ഏറെ നിര്‍ണായകമാണ്. ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല.

കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കുട്ടിക്ക് ഏറെ അടുപ്പമുണ്ടായിരുന്നയാളാണ് പ്രതിയെന്ന് അയല്‍വാസികളും പറയുന്നു.

മകള്‍ ഭര്‍തൃപീഡനം നേരിട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നാണ് അവരുടെ പരാതി. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം പോലീസ് വൈദ്യപരിശോധനയ്ക്കും ഹാജരാക്കി.


kolenchery child murder collecting evidence mother

Next TV

Related Stories
ഫുട്ബോൾ മത്സരത്തിനിടെ തർക്കം, യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

May 22, 2025 09:58 AM

ഫുട്ബോൾ മത്സരത്തിനിടെ തർക്കം, യുവാവിന് ക്രൂരമര്‍ദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

എറണാകുളം ഇടക്കൊച്ചിയിൽ ഫുട്ബോൾ മത്സരത്തിനിടെ യുവാവിന്...

Read More >>
Top Stories