കോരിച്ചൊരിഞ്ഞ് മഴ, അതിതീവ്ര മഴയിൽ കോഴിക്കോടും കണ്ണൂരും പാലക്കാടും ഉൾപ്പെടെ വ്യാപക നാശനഷ്ടം

കോരിച്ചൊരിഞ്ഞ് മഴ, അതിതീവ്ര മഴയിൽ കോഴിക്കോടും കണ്ണൂരും പാലക്കാടും ഉൾപ്പെടെ വ്യാപക നാശനഷ്ടം
May 21, 2025 06:03 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കേരളത്തിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടം. വടക്കൻ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. സായ് സെന്റർ ഓഫീസിനകത്ത് വെള്ളം കയറി. പ്രദേശത്തെ കടകളിലും വെള്ളം കയറി.

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്ത് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയിൽ മലപ്പറമ്പ് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സർവീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിന്‍റെ മതിൽ തകർന്നു.

തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലായിരുന്നു. നാദാപുരം ചെക്യാട് ഇടിമിന്നലിൽ രണ്ടു വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വീടിന്റെ ടൈലുകൾ അടർന്നു വീണു. കിണറിന്റെ ആൾമറയും തകർന്നു.

കണ്ണൂരിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ അതിശക്തമായ മഴയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു.

പാലക്കാടും വലിയ നാശമാണ് സംഭവിച്ചത്. അട്ടപ്പാടി പുതുരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളിൽ മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്‍റെ വാഹനത്തിലേക്കാണ് ആൽ മരത്തിന്‍റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു. ചുരത്തിലെ എട്ടാം വളവിനും, ഒൻപതാം വളവിനുമിടയിലാണ് മണ്ണിടിഞ്ഞത്. മണ്ണാർക്കാട് ചിന്നതടാകം റോഡിൻ്റെ ഒരു വശം ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

കനത്ത മഴയിൽ കാസർകോഡ് നീലേശ്വരം മുതൽ പള്ളിക്കര വരെ ദേശീയ പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു പെരിയയിൽ കേന്ദ്ര സർവകലാശാലയ്ക്ക് അടുത്ത് കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു. കാലിക്കടവ്, നീലേശ്വരം ടൗണിൽ വെള്ളം കയറി. ചെർക്കളയിലും കറന്തക്കാടും കനത്ത മഴയിൽ മരം വീണു. ആർക്കും പരിക്കില്ല

എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം സമീപത്തെ സെക്യൂരിറ്റി ക്യാബിനിൽ തട്ടി ഓട്ടോയിൽ പതിച്ചതിനാൽ വലിയ അപകടം ഒഴിവായി.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടിൽ പുലർച്ചെ മുതൽ ഇടവിട്ട് മഴപെയ്തു. മഴക്കെടുതികൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം കേരള തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.




extremely heavy rainfall cause severe damage kerala

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
Top Stories










//Truevisionall