(truevisionnews.com) ഏഷ്യൻ റബർ ഉൽപാദന രാജ്യങ്ങൾ അനുകൂല കാലാവസ്ഥ അവസരമാക്കി ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിൽ. ആഗോള തലത്തിൽ റബർ ലഭ്യത ചുരുങ്ങിയതിനാൽ സീസൺ ആരംഭമെന്ന നിലക്ക് ഉയർന്ന വില ലഭിക്കാൻ അവസരം ഒത്തുവരുമെന്ന നിഗമത്തിലാണ് ഉൽപാദന രാജ്യങ്ങൾ. ഇതേ കണക്കുകൂട്ടലിൽ തന്നെയാണ് രാജ്യാന്തര റബർ അവധി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇടപാടുകാരും.

ഇരു കൂട്ടരും ഒരേ ചിന്താഗതിയിൽ നീങ്ങിയതോടെ വാരത്തിന്റെ അവസാന ദിനങ്ങളിൽ ജപ്പാനിലും സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും ഇടപാടുകളിൽ ഉണർവ് കണ്ടു. ജപ്പാനിൽ കിലോ 281 ലെ താങ്ങ് നിലനിർത്തി 300 യെന്നിനെ ലക്ഷ്യമാക്കിയെങ്കിലും 299ന് മുകളിൽ ഇടം പിടിക്കാൻ റബറിനായില്ല. ഇതിനിടയിൽ പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് സ്‌തംഭിച്ച റബർ ടാപ്പിങ് ഇനിയും പുനരാരംഭിക്കാനായില്ല. ഒട്ടുമിക്ക ഭാഗങ്ങളിലും വേനൽ മഴ ലഭ്യമായെങ്കിലും തുടർമഴ ലഭിച്ചാൽ വെട്ട് തുടങ്ങാനാവുമെന്ന നിലപാടിലാണ് ചെറുകിട കർഷകർ.
അതേസമയം വൻകിട തോട്ടങ്ങൾ കാലവർഷത്തിന്റെ വരവോടുകൂടി മാത്രമേ സജീമാകു. മാസമധ്യേത്താടെ രാജ്യാന്തര വിപണിയിൽ പുതിയ ഷീറ്റ് വരവ് ഉയർന്ന് തുടങ്ങിയാൽ ആഭ്യന്തര റബർ വിലയെയും അത് ബാധിക്കാം. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ ക്വിൻറലിന് 19,900 രൂപ വരെ കയറി. ബാങ്കോക്കിൽ നിരക്ക് 19,100 രൂപയിൽ നിന്നും 20,000 രൂപയായി വാരാന്ത്യം കയറി. കുരുമുളക് വില തുടർച്ചയായ ദിവസങ്ങളിൽ ഇടിയുന്ന പ്രവണത കണ്ട് ഒരു വിഭാഗം ഉൽപാദകർ വിൽപനയിൽ നിന്ന് പിന്തിരിഞ്ഞു.
റെക്കോഡ് പ്രകടനം വിപണി കാഴ്‌ചവെച്ച ശേഷം തുടർച്ചയായ വിലത്തകർച്ച മൂലം വാങ്ങലുകാരും പിന്നാക്കം വലിഞ്ഞു. വ്യവസായികൾ നേരത്തെ ഇറക്കുമതി നടത്തിയ മുളക് വിറ്റുമാറാൻ തിരക്കിട്ട നീക്കം നടത്തിയതും വിലയെ ബാധിച്ചു. കൊളംബോ തുറമുഖം വഴി എത്തിച്ച വിയറ്റ്‌നാം കുരുമുളകാണ് വ്യവസായികളുടെ കരുതൽ ശേഖരത്തിലുള്ളത്. കൊച്ചി മാർക്കറ്റിൽ അൺ ഗാർബിൾഡ് കുരുമുളക് വില കിലോ 712 രൂപയിൽ നിന്ന് 695ലേക്ക് ഇടിഞ്ഞു.
പ്രദേശിക വിപണികളിൽ മാസാരംഭ വിൽപന മുന്നിൽക്കണ്ട് അയൽ സംസ്ഥാനങ്ങളിലെ വൻകിട മില്ലുകാർ കനത്തതോതിൽ വെളിച്ചെണ്ണ കഴിഞ്ഞവാരം കേരളത്തിലേക്ക് കയറ്റിവിട്ടു. ചരക്ക് വിറ്റുമാറാൻ മില്ലുകാർ പരസ്‌പരം മത്സരിച്ചതോടെ വെളിച്ചെണ്ണ സർവകാല റെക്കോഡ് വിലയായ 26,900 രൂപയിൽ നിന്ന് 26,300ലേക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ കൊപ്ര വില ക്വിൻറലിന് 600 രൂപ കുറഞ്ഞ് 17,500 രൂപയായി. തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ 26,300 ലും കൊപ്ര 17,450 രൂപയിലുമാണ്. രണ്ട് സംസ്ഥാനങ്ങളിലും നിരക്ക് ഒരേ റേഞ്ചിൽ നീങ്ങുന്നതിനാൽ പച്ചതേങ്ങക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞവാരം ആവശ്യക്കാർ കുറവായിരുന്നു.
സംസ്ഥാനത്ത് വിവാഹ സീസണിന് തുടക്കം കുറിച്ചത് ഏലത്തിന് പതിവിലും ഡിമാൻഡ് ഉയർത്തി. വിദേശ രാജ്യങ്ങളിൽ നിന്നും നമ്മുടെ ചരക്കിന് അന്വേഷണങ്ങളുണ്ട്. കയറ്റുമതി സമൂഹം ബക്രീദ് ഡിമാൻഡ് മുന്നിൽ കണ്ട് ഏലക്ക സംഭരിക്കുന്നു. സൗദി അറേബ്യ നേരിട്ട് ഇന്ത്യൻ ചരക്ക് വാങ്ങുന്നില്ലെങ്കിലും ദുബൈ വഴി അവർ ഇറക്കുമതി യഥേഷ്‌ടം തുടരുകയാണ്.
മികച്ചയിനം ഏലക്ക കിലോ 2618 രൂപയായും ശരാശരി ഇനങ്ങൾ 2097 രൂപയായും വാരാന്ത്യം താഴ്‌ന്നു. ആഭരണ വിപണിയിലെ തളർച്ച തുടരുന്നു. സ്വർണ വില പവന് 72,120 രൂപയിൽ നിന്നും 70,040 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ വാരത്തിന്റെ തുടക്കത്തിൽ ട്രോയ് ഔൺസിന് 3352 ഡോളറിൽ ഇടപാടുകൾ നടന്ന സ്വർണത്തിന് കൂടുതൽ മുന്നേറാനുള്ള അവസരം നൽകാതെ ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച തിടുക്കം വാരാന്ത്യം സ്വർണത്തെ 3229 ഡോളറിലേക്ക് ഇടിച്ചു.
Rubber prices not increasing rubber tapping stalled due weather pepper prices down
