കൊച്ചി: ( www.truevisionnews.com) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്ത്. കാർത്തിക പ്രദീപ് രണ്ടാഴ്ച മുൻപ് പരാതിക്കാരന് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. പറ്റിച്ചു ജീവിക്കുന്നത് തന്റെ മിടുക്കെന്നാണ് കാർത്തിക പ്രദീപ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ജോലിക്കായി പണം നല്‍കിയ ആള്‍ ആ തുക തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാര്‍ത്തികയുടെ വിചിത്രമായ മറുപടി. കാര്‍ത്തികയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാൻ പൊലീസ് തീരുമാനിച്ചു.
"അതേ ഞാൻ പറ്റിക്കാൻ വേണ്ടിയിട്ടാണ്. എന്തേ താൻ കൂടുന്നുണ്ടോ? വായോ ഞാൻ സ്ഥലം പറഞ്ഞുതരാം. ഞാൻ പ്രതികരിച്ചില്ലാന്ന് കരുതി മെക്കിട്ട് കേറാൻ വരരുത്. അതവനാണേലും പറയാനുള്ളത് പറയും. തന്‍റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടല്ലല്ലോ ഞാൻ ജീവിക്കുന്നത്"- കൊച്ചി സ്വദേശിക്ക് കാര്‍ത്തിക നല്‍കിയ മറുപടിയാണിത്. യുകെയിലേക്കും ഓസ്ട്രേലിയയിലേക്കുമെല്ലാം ജോലി വാഗ്ദാനം ചെയ്തായിരുന്നു വിവിധയാളുകളില്‍ നിന്നായി ഏതാണ്ട് മുപ്പത് ലക്ഷം രൂപയിലേറെ രൂപ കാര്‍ത്തിക തട്ടിയെടുത്തത്.
പണം തിരികെ ആവശ്യപ്പെടുന്നവരോട് രോഷത്തോടെയായിരുന്നു കാര്‍ത്തികയുടെ പെരുമാറ്റമെന്ന് കൂടി വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഓഡിയോ സംഭാഷണം-
"അതേ എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുള്ളൂ. അത് എന്‍റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്നു തരുന്നത് എന്തിനാണ്?" യുക്രൈനില്‍ നിന്ന് എംബിബിഎസ് പാസായെന്ന കാര്‍ത്തികയുടെ അവകാശവാദം തെറ്റാണെന്ന പ്രചാരണം ശക്തമാണെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതേപറ്റി അടക്കം അന്വേഷണം പിന്നീട് നടത്തുമെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പ് കേസില്‍ നിലവില്‍ കാര്‍ത്തിക മാത്രമാണ് പ്രതി. തട്ടിയെടുത്ത പണം എന്തു ചെയ്തു എന്നതിലടക്കം വ്യക്തത വരുത്താന്‍ കാര്‍ത്തികയെ വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കും.
karthikapradeep audio message released
