ന്യൂഡല്‍ഹി: ( www.truevisionnews.com ) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരായ തല്‍ഹയും സുലൈമാനും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത് മുള്ളുവേലി മുറിച്ച്. ആക്രമണത്തില്‍ ഉള്‍പ്പെട്ട പാക് സ്വദേശികളായ അലി ഭായ് എന്ന് വിളിക്കുന്ന തല്‍ഹ, ഹസിം മൂസ എന്ന് വിളിക്കുന്ന സുലൈമാന്‍ എന്നിവർ ഒരുവര്‍ഷം മുമ്പെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭീകരരുടെ രേഖാചിത്രങ്ങള്‍ നേരത്തെ സുരക്ഷാ സേന നേരത്തെ പുറത്തുവിട്ടിരുന്നു.

ഇതില്‍ ഹസീം മൂസ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളാണ്. ജമ്മു കശ്മീരിലെ സാംബ- കത്വ മേഖലയിലൂടെയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരങ്ങള്‍. അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്ന ഭീകരര്‍ പിന്നീട് കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കശ്മീര്‍ താഴ്‌വരയില്‍ മുമ്പ് നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നുഴഞ്ഞുകയറ്റത്തേപ്പറ്റി അന്വേഷണം നടന്നിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അവര്‍ അനന്ത്‌നാഗില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തല്‍. രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഗോത്രവിഭാഗങ്ങളുടെ പിന്തുണകൂടി ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
മൂസയോടൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരന്‍ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാ സേന കഴിഞ്ഞ ഡിസംബറില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഫോണില്‍ നിന്നാണ് മൂസയുള്‍പ്പെടെയുള്ള മറ്റ് ഭീകരരുടെ ചിത്രങ്ങള്‍ ലഭിച്ചത്.
Talha Sulaiman infiltrated India by cutting through barbed wire fence
