ഉപ്പുതറ (ഇടുക്കി): (truevisionnews.com) കടബാധ്യത കാരണം ഭർത്താവിനും മക്കൾക്കുമൊപ്പം ജീവനൊടുക്കിയ യുവതി നാലുമാസം ഗർഭിണി. ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
ഉപ്പുതറ ഒൻപതേക്കർ എംസി കവലയ്ക്കുസമീപം പട്ടത്തമ്പലം സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
.gif)
മക്കളെ കൊന്ന് ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. മൂത്തമകൻ ദേവന്റെ കഴുത്തിൽ വിരലമർത്തിയ പാടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മകനെ ബലംപ്രയോഗിച്ച് കെട്ടിത്തൂക്കിയതായി പോലീസ് സംശയിക്കുന്നു.
തങ്ങളുടെ മരണത്തിന് ഉത്തരവാദി കട്ടപ്പനയിൽ സ്വകാര്യ ധനകാര്യ സ്ഥാപനമാണെന്ന് എഴുതിയ സജീവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വായ്പ തിരിച്ചടവിന്റെ രണ്ടുതവണകൾ മുടങ്ങിയതിനെത്തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ സജീവിനേയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സജീവിന്റെ അച്ഛൻ മോഹനൻ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിന് ശേഷമേ സംഭവത്തിൽ സ്ഥാപനത്തിനും ജീവനക്കാർക്കുമുള്ള പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഉപ്പുതറ പോലീസ് അന്വേഷണം തുടങ്ങി.
സ്ഥാപനത്തിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സജീവ് കട്ടപ്പനയിലെ സ്വകാര്യ ധനാകാര്യ സ്ഥാപനത്തിൽനിന്ന് തന്റെ ഓട്ടോറിക്ഷ പണയപ്പെടുത്തി മൂന്നുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഇതിന്റെ രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മറ്റ് സാമ്പത്തിക ബാധ്യതകളും ഇവർക്ക് ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വൻജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ നാലുപേരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വീടിനുസമീപം സജീവിനും രേഷ്മയ്ക്കും പ്രത്യേകം ചിത ഒരുക്കിയപ്പോൾ ദേവനേയും ദിയയേയും ഒരുചിതയിൽ സംസ്കരിച്ചു. ലോൺട്രി പുതുപ്പറമ്പിൽ ശശി-സുനിത ദമ്പതിമാരുടെ മകളാണ് രേഷ്മ. മോഹനനും സുലോചനയുമാണ് സജീവിന്റെ മാതാപിതാക്കൾ. സജിത സഹോദരിയാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ഒൻപതേക്കറിലെ പട്ടത്തമ്പലം വീട്ടുമുറ്റത്തേക്ക് ആംബുലൻസുകൾ എത്തിയത്. അതിൽനിന്ന് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പുറത്തിറക്കിയപ്പോൾ നാട് ഉറക്കെ കരഞ്ഞു.രണ്ട് കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ നെഞ്ച് പൊട്ടാത്തവരായി അവിടെ ആരും ഉണ്ടായിരുന്നില്ല.
കടബാധ്യതകാരണം ജീവനൊടുക്കിയ പട്ടത്തമ്പലം സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവൻ, ദിയ എന്നിവരെ യാത്രയാക്കാൻ നൂറുകണക്കിന് പേരാണ് ഒൻപതേക്കറിലേക്ക് ഒഴുകിയെത്തിയത്.
മരിക്കുമ്പോൾ രേഷ്മ നാലുമാസം ഗർഭിണിയായിരുന്നു. മാസങ്ങൾക്കിപ്പുറം പിറക്കേണ്ട കുഞ്ഞും അഞ്ചാമനായി ലോകം കാണാതെ അവർക്കൊപ്പം യാത്രയായി. കുഞ്ഞുങ്ങളുടെ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിലവിളികളുയർന്നു. നിങ്ങൾ എന്തിനിങ്ങനെചെയ്തു എന്ന് അലമുറയിട്ട് സജീവിന്റെയും രേഷ്മയുടെയും മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ടതോടെ അവിടമാകെ കണ്ണീർക്കടലായി.
#Debt #Five #lives #lost #woman #four #months #pregnant
