കാസര്‍കോട്:(truevisionnews.com) പൈവളിഗ സ്വദേശികളായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെയും അയല്‍വാസിയുടെയും മരണത്തിൽ ഞെട്ടി പ്രദേശവാസികള്‍ . ഫെബ്രുവരി 12-ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ പതിനഞ്ചുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ദിവസങ്ങളോളം ആ നാടുമുഴുവൻ.

ഒടുവില്‍, പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് 26 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും അയല്‍വാസി പ്രദീപിനേയും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 11-ന് സഹോദരിക്കൊപ്പം ഉറങ്ങാൻകിടന്ന പെൺകുട്ടിയെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. പിന്നീട് തിരച്ചിലായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി.
കുമ്പള പോലീസ് സ്‌റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്.
പെണ്‍കുട്ടിയുടെ അച്ഛനായ പ്രിയേഷിന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച് ഓഫ് ആയി.
മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നില്ല. പത്താംക്ലാസ് മോഡല്‍ പരീക്ഷയും ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പെണ്‍കുട്ടി എഴുതിയിരുന്നു.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്താതിരുന്ന പെണ്‍കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.
#Local #residents #shocked #death #10th #grade #student #her #neighbor #both #natives #Paivaliga.
