കക്കട്ട് ( കോഴിക്കോട് ) : ( www.truevisionnews.com ) കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽപെട്ട് മരിച്ച സ്കൂട്ടർയാത്രികനായ രാജേഷിന് വിടനൽകാനൊരുങ്ങി നാട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം അല്പസമയത്തിനുള്ളിൽ വീട്ടിൽ എത്തിക്കും. വീട്ടുവളപ്പിലെ പൊതുദർശനത്തിനു ശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ ഇല്ലത്ത് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത്.
അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറായ മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അച്ഛൻ പരേതനായ കക്കാട്ട് മീത്തൽ കണ്ണൻ. അമ്മ രാധ. ഭാര്യ ലിനിഷ. മക്കൾ: അലയ് കാർത്തിക്, അഹൽ കാർത്തിക്. സഹോദരങ്ങൾ: പുഷ്പ, രാഗലത.
#cremation #Rajesh #who #died #under #tourist #bus #Kakkat #at #4pm