Oct 13, 2024 01:24 PM

കൊല്ലം: ( www.truevisionnews.com  )മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും.

സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു.

പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മദ്രസ ബോർഡുകൾ നിറുത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

ഇതിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമുള്ളത്. അതേസമയം, ദേശീയ ബാലാവകാശ കമ്മീഷൻ്റെ ശുപാർശ ചർച്ച കൂടാതെ നടപ്പാക്കരുതെന്ന് എൻഡിഎ സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടി ആവശ്യപ്പെട്ടു.

ബീഹാറിലെ മദ്രസകളിൽ പഠിപ്പിക്കുന്നത് പാകിസ്ഥാനിലെ പുസ്തകങ്ങളാണ്. മദ്രസകളിലെ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കമുണ്ട്. പരിശീലനം കിട്ടാത്ത അധ്യാപകരാണ് മദ്രസകളിലുള്ളത്.

യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുന്നു. ഹിന്ദുക്കളെയും മറ്റ് മുസ്ലിം ഇതര കുട്ടികളെയും മദ്രസകളിൽ നിന്ന് ഉടൻ മാറ്റണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നത്.

മുസ്ലിം കുട്ടികൾ മറ്റു സ്കൂളുകളിൽ പഠിക്കുന്നു എന്ന് ഉറപ്പാക്കണം. ചട്ടം പാലിക്കാത്ത എല്ലാ മദ്രസകളുടെയും അംഗീകാരം റദ്ദാക്കി അടയ്ക്കണം എന്ന ശുപാർശയും കമ്മീഷൻ നല്‍കുന്നു. മദ്രസ ബോർഡുകൾ ആവശ്യമില്ലെന്നും ധനസഹായം നിറുത്തണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

#Madrasas #are #where #children #get #their #spiritual #education #closing #them #down #is #dangerous #Minister #KBGaneshKumar

Next TV

Top Stories