പാലക്കാട്: (www.truevisionnews.com) വെർച്വൽ അറസ്റ്റിലൂടെ പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി റിന്‍റു മെയ്തിയെയാണ് ജില്ലാ സൈബ൪ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂ൪ ചെട്ടിപ്പാളയത്ത് നിന്നാണ് പ്രതിയെ സൈബ൪ ക്രൈം ടീം അതിസാഹസികമായി പിടികൂടിയത്.
കൊറിയർ ചെയ്ത ബോക്സിൽ മയക്കുമരുന്നുണ്ടെന്നു പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്,ഓഗസ്റ്റ് 30 നായിരുന്നു സംഭവം.
താങ്കളുടെ പേരിൽ തായ്‍വാനിലേക്ക് അയച്ച കൊറിയറിൽ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുണ്ട്.
ഇവയെല്ലാം എയ൪പോ൪ട്ടിൽ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണ്. ഇങ്ങനെ പറഞ്ഞാണ് കൊറിയ൪ കമ്പനിയിൽ നിന്നെന്ന വ്യാജേന പരാതിക്കാരിക്ക് ആദ്യം ഫോൺ വന്നത്.
തൊട്ടുപിന്നാലെ താങ്കൾ അറസ്റ്റിലാണെന്ന് പറഞ്ഞ് മുംബൈ ക്രൈംബ്രാഞ്ചിൽനിന്ന് സ്കൈപ്പിൽ വിഡിയോ കോളുമെത്തി. പിന്നാലെ റിസ൪വ് ബാങ്ക്, സിബിഐ എന്ന പേരിൽ വീണ്ടും കോളെത്തി.
കേസിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേനയായിരുന്നു പിന്നീടുള്ള കോളുകളെല്ലാം. പരാതിക്കാരിയുടെ അക്കൗണ്ടിലുള്ള പണം റിസർവ് ബാങ്ക് വെരിഫിക്കേഷൻ ചെയ്യുന്നതിനായി ഡമ്മി അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.
പിന്നീടാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. ഇതോടെ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതിയും സമ൪പ്പിച്ചു.
ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.
സമാനമായ മറ്റു തട്ടിപ്പുകളിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
#MDMA #Courier #Accused #extorting #Rs #19 #lakh #from #woman #arrested