Oct 7, 2024 03:23 PM

തിരുവനന്തപുരം: (truevisionnews.com) പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം… സഭയിൽ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയാണ്. അതിനിടെയാണ് മന്ത്രി വി ശിവൻകുട്ടി രോഷാകുലനായി അങ്ങോട്ടേക്ക് നീങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുകയാണ്. ഇതിനിടെ തന്റെ സീറ്റിനരികിലൂടെ പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി ശ്രദ്ധിച്ചു, കയ്യിൽപിടിച്ച് പിന്നോട്ടു വലിച്ചു.

തുടർന്ന് ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി. ഈ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിൻറെ ആദ്യദിവസം തന്നെ സംഘർഷഭരിതമായതോടെ വ്യത്യസ്ത രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.

സ്പീക്കർ എ എൻ ഷംസീറിന്റെ മുന്നിൽ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അദ്ദേഹത്തെ തടഞ്ഞു.

തുടർന്ന് കൂടുതൽ പ്രതിപക്ഷ എംഎൽഎമാർ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആൻഡ് വാർഡ് തടയുന്ന സ്ഥിതിയുണ്ടായി. ഇതോടെ സ്പീക്കർ ചേംബറിലേക്ക് പോയി.

സർക്കാരിനെതിരെ ബാനർ ഉയർത്തി പ്രതിപക്ഷം നിയമസഭയുടെ കവാടത്തിലേയ്ക്ക് എത്തി. സ്പീക്കറുടേയും സർക്കാരിന്റേയും ഭാഗത്തുനിന്ന് ദൗർഭാഗ്യകരമായ കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് സഭ അവതരണാനുമതി നൽകുകയായിരുന്നു.

വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു. ഇതിന് പിന്നാലെ സഭ കലുഷിതമാകുകയായിരുന്നു. സ്പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഭയിൽ കൊമ്പുകോർത്തു.

പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കറുടെ ചോദ്യം പ്രതിപക്ഷം ഏറ്റെടുത്തു. സ്പീക്കറെ പ്രതിപക്ഷം അധിക്ഷേപിച്ചു എന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതോടെ സഭ കൂടുതൽ സംഘർഷഭരിതമാവുകയായിരുന്നു.

അതേസമയം, സഭയിലെ സംഘർഷത്തിൽ പ്രതികരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. സഭ പിരിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ്, കെ രാജൻ എന്നിവർ പ്രത്യേകം വാർത്താസമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.

അതേസമയം തന്നെ നിയമസഭയുടെ കവാടത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. പ്രതിപക്ഷത്തിന്റേത് സഭാ നടപടികൾ നിർത്തിവെയ്ക്കാനുള്ള നീക്കമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിനെ വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

പലകാര്യങ്ങളും പുറത്തുവരുമെന്നായപ്പോൾ പ്രതിപക്ഷം ഭയന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ ചർച്ച എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്പീക്കറുടെ ഡയസിലേക്ക് കയറി സഭാ നടപടികൾ അലങ്കോലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു.

ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടായിട്ടില്ല. സഭയുടെ നിലവാരം ഇല്ലാതാക്കുന്ന വിധം പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

#marched# furiously #ranks #opposition #ChiefMinister #stopped #Sivankutty #hand

Next TV

Top Stories