Oct 7, 2024 12:55 PM

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വിവാദ ചോദ്യങ്ങൾ സഭയിൽ എത്താതിരിക്കാൻ ഇടപെട്ടെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മനപൂർവ്വമാണെന്നും സതീശൻ ആരോപിച്ചു.

'ആർഎസ്എസ് അജണ്ട പിവിയുടെ സ്ക്രിപ്റ്റ്' എന്ന് എഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ അകത്തും പുറത്തും പ്രതിഷേധിച്ചു. നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങളാണ് ഇന്നുണ്ടായത്.

പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച ഇന്ന് 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.

ഇതോടെ അടിയന്തര പ്രമേയ ചർച്ച ഇന്ന് നടക്കില്ല. കാപട്യത്തിന്റെ മൂർത്തീ ഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് വി ഡി സതീശനും പറഞ്ഞു.

മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണെന്നും ജനം എന്താണ് ചിന്തിക്കുന്നതെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വി ഡി സതീശൻ പരിഹസിച്ചു. പിന്നാലെയാണ് രൂക്ഷഭാഷയിൽ പിണറായി വിജയൻ മറുപടി നൽകിയത്. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്നും തന്നെ അഴിമതിക്കാരനാക്കാൻ നോക്കെണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

സമൂഹത്തിന് പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

വിവാദ വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് റദ്ദാക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് ഒരു ജനവിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.

സർക്കാർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി. മലപ്പുറം എന്ന വാക്ക് ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ മോശമാക്കുന്നുവെന്നും തുടർന്നും ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

#Script #RSS #Agenda #PV #conspiracy #centered #chiefMinister #Speakeroffice #VDSatheesan

Next TV

Top Stories