എറണാകുളം : നടിയെ ആക്രമിച്ച കേസിൽ വിവിധ ഹർജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നുമുള്ള ദിലീപിന്റെ ഹർജിയാണ് അതിലൊന്ന്.
ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ദിലീപിന്റെ പ്രധാന വാദം. അതേസമയം ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയാണ് വിചാരണ കോടതി പരിഗണിക്കുന്ന മറ്റൊരു ഹർജി.
വധഭീഷണി കേസിന്റെ തുടരന്വേഷണത്തിൽ ഇത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. വധഭീഷണി കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും ഇന്ന് കോടതി പരിഗണിച്ചേക്കും.
ഇതിനിടെ കേസിൽ ഹൈക്കോടതി അനുവദിച്ച പുതിയ അഞ്ച് സാക്ഷികളിൽ രണ്ട് പേരുടെ വിസ്താരം കൂടി ഇന്ന് നടക്കും. ഇതോടെ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാകും. ആകെ 20 ദിവസമാണ് പുതിയ സാക്ഷികളുടെ വിസ്താരത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്.
Case of assault on actress; The trial court will hear the petitions and appeals today