ഡെറാഡൂൺ: ( www.truevisionnews.com )ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞഴുകി. തെഹ്‌രി ഗർവാൾ പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തിൽ റോഡുകളും പാലങ്ങളും തകരുകയും വീടുകളിൽ വെള്ളംകയറുകയും ചെയ്തു.
കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് അടുത്താണ്. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം ഋഷികേശിലെ ത്രിവേണി ഘട്ടിലെ ജലനിരപ്പ് 339.62 മീറ്ററാണ്. ജലനിരപ്പ് 88 മീറ്റർ കൂടി ഉയരുകയാണെങ്കിൽ അപകടരേഖയിലെത്തും.
ജഖാന, ടോളി, ഗെൻവാലി മേഖലകളിൽ അർദ്ധരാത്രി മുതൽ കനത്ത മഴയാണ് അനുഭവപ്പെട്ടതെന്നും ബാൽ ഗംഗയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വയലുകളും വീടുകളും വെള്ളത്തിനടിയിലാക്കിയെന്നും ജില്ലാ കളക്ടർ മയൂർ ദീക്ഷിത് അറിയിച്ചു.
നദിയോട് ചേർന്നുള്ള മേഖലയിൽ താമസിച്ചിരുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ചതായും ആളാപയം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. നദിക്കരയിൽനിന്ന് മാറി ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കവും റോഡുകൾ തകർന്നതും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
ഡെറാഡൂൺ, ബഗേശ്വർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#cloudburst #uttarakhand #heavy #rain