ലഖ്‌നൗ: (truevisionnews.com) 70കാരനായ വൃദ്ധനെയും ഭാര്യയെയും ബി.ജെ.പി നേതാവിന്റെ മകൻ വീട്ടിൽ കയറി മുഖത്ത് തുടരെത്തുടരെ തല്ലി.
വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം. ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിന്റെ മകനായ അഭിനവ് സിങ് ആണ് വൃദ്ധ ദമ്പതികളെ മർദിക്കുന്നതെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് മർദനമേറ്റയാൾ. ജൂലൈ 23 നാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വൃദ്ധനെ സിറ്റൗട്ടിലിട്ട് മർദിക്കുന്നത് കണ്ട് വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു ഭാര്യ. അഭിനവ് സിങ്ങിനെ തടയാൻ ശ്രമിച്ചപ്പോൾ അവരെയും മർദിക്കുന്നത് വിഡിയോയിൽ കാണാം.
പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നിരവധി പേർ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി നേതാക്കൾക്കൊപ്പം അഭിനവ് സിങ് നിൽക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.
അതേസമയം, എന്തിന്റെ പേരിലാണ് വൃദ്ധ ദമ്പതികളെ ഇയാൾ മർദിക്കുന്നതെന്ന് വ്യക്തമല്ല. പ്രതിക്ക് ഭരണത്തിൽ സ്വാധീനമുള്ളതിനാലാണ് യു.പി പൊലീസ് ഇതുവരെ നടപടിയെടുക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.
#year #oldman #wife #brutallybeaten #BJPleader #son #entered #house #slapped #face