കോഴിക്കോട് (വളയം): ( www.truevisionnews.com )കൂട്ടുകാരുടെയും അധ്യാപകരുടെയും സ്നേഹം തേടി അക്ഷരമുറ്റത്തേക്ക് അവൾ വീണ്ടുമെത്തും.
ദേവതീർത്ഥയുടെ ചേതനയറ്റ ശരീരം വളയം ഗവ.ഹയർ സെക്കണ്ടറിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ എത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടുവളപ്പിൽ സംസ്കരിക്കും.
മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ . വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പൊയിലൂരിലെ അമ്മവീട്ടിൽ നിന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. വൈകിട്ട് ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം പൂർത്തിയായി മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി.
ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഒരു വേർപാടാണ് ഒൻപതാം ക്ലാസുകാരി ദേവതീത്ഥയുടെത്. കുടുംബത്തെയും കൂട്ടുകാരെയും അധമ്യമായി സ്നേഹിച്ച പെൺകുട്ടി സ്വയം മരണം വരിച്ചതിൻ്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കപ്പെട്ടില്ലെങ്കിൽ അത് ആവർത്തിക്കപ്പെടും .
പതിവ് കാരണങ്ങളിൽ ഉത്തരം കണ്ടെത്തി അവസാനിപ്പിച്ചാൽ പുതുതലമുറയോട് സമൂഹം ചെയ്യുന്ന കൃത്യവിലോപമായി തീരും. നാം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങൾ കുറിച്ചു വെച്ചാണ് വലിയ ലോകത്തെ അടുത്തറിഞ്ഞ മിടുക്കിയായ കുട്ടി വഴിമാറി പോയത്.
സ്കൂൾ ബാഗിലെ നോട്ട് പുസ്തക താളിലും അമ്മയുടെ മൊബൈൽ ഫോണിലെ നോട്ട് പേഡിലും കുറിച്ചു വെച്ച വരികൾ ഇതാണ് സൂചിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
#She #will #reach #letter #yard #Devatheertha #lifeless #body #will #be #brought #Valayam #Govt. #Higher #Secondary #afternoon