കണ്ണൂർ: (truevisionnews.com) മലിനജലം പുഴയിലേക്ക് ഒഴുക്കിയ ബാറിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് കാൽലക്ഷം രൂപ പിഴയീടാക്കി.
നാറാത്ത് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൈരളി ബാറിനെതിരെയാണ് പിഴ ചുമത്തിയത്.
നടപടിയെടുക്കാൻ നാറാത്ത് പഞ്ചായത്തിന് നിർദേശം നൽകി. മലിനജലം പൈപ്പ് വഴി നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്നതാണ് സ്ക്വാഡ് കണ്ടെത്തിയത്.
മാലിന്യം ഉറവിടത്തിൽ തരംതിരിക്കാതെ ജൈവ, അജൈവ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. സ്ഥാപനത്തിന്റെ പരിസരത്ത് നിർമിച്ച കുഴിയിൽ നിരോധിത പേപ്പർ കപ്പുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിലുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ജൈവ മാലിന്യം എന്നിവ കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
സമീപത്തായി പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, നിതിൻ വത്സലൻ, സി.കെ. ദിബിൽ, നാറാത്ത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. അനുഷ്മ എന്നിവർ പങ്കെടുത്തു.
#Sewage #discharged #river #Bar #fined #quarter #lakh
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)