വെള്ളറട: ( www.truevisionnews.com ) വെള്ളറട ഉണ്ടന്‍കോട് പീച്ചിയോടില് മകന്റെ മരണശേഷം വീട്ടിലെത്തിയ മാതാവ് കണ്ടത് മുറിയിലെ തറയില്‍ ആഴത്തിലുള്ള കുഴി. മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി.
പീച്ചിയോട് കിഴക്കിന്‍കര വിജീഷ് ഭവനില്‍ പരേതനായ ബാബുവിന്റെയും കമലത്തിന്റെയും മകന് വിജീഷാണ് (38) ഏപ്രില്‍ 28ന് മരിച്ചത്. ഇയാൾ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
മാതാവ് സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണശേഷം സംസ്കാരം വീട്ടുവളപ്പിൽ നടത്തി. രണ്ടു ദിവസം മുമ്പാണ് മാതാവ് വീട്ടിലെത്തി മുറികള്‍ തുറന്ന് നോക്കിയത്. തറ കുഴിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്കി. വിവാഹിതനാണെങ്കിലും ബന്ധം വേര്‍പിരിഞ്ഞ വിജീഷിനൊപ്പം ഒരു സുഹൃത്ത് വീട്ടില്‍ വരാറുണ്ടെന്ന് മാതാവ് പറയുന്നു.
മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശേഷം സുഹൃത്ത് വിജീഷിനെ സ്വന്തം വീട്ടില്‍ വിളിച്ചു കൊണ്ട് പോകുകയും പച്ചമരുന്ന് ചികിത്സ നല്‍കിയതായും മാതാവ് പറയുന്നു.
പിന്നാലെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടർന്നാണ് മരണം. വീടിന്റെ തറ കുഴിച്ചതിനു സമീപം മണ്‍വെട്ടിയും പിക്-ആക്സും ഇരിപ്പുണ്ട്. ദുര്‍മന്ത്രവാദത്തിനോ നിധിയെടുക്കാനോ ആയിരിക്കാം വീടിന്റെ തറ കുഴിച്ചതെന്നാണ് ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#deep #pit #room #home #death #man #mysterious