ന്യൂഡൽഹി: (truevisionnews.com) മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്തതിന് ബി.ജെ.പി കർണാടക ഘടകത്തിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ.
വീഡിയോ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും വർഗീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ നിർബന്ധിത മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസിൽ രാജ്യത്തുടനീളമുള്ള ആളുകളെ അറസ്റ്റ് ചെയ്യുന്നതിൽ ഡൽഹി പൊലീസ് കാണിച്ച അതേ അടിയന്തിര സ്വഭാവത്തോടെ പ്രവർത്തിക്കുമോ എന്ന് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി പൊലീസ് വീണ്ടും ഭരണകക്ഷിയായ ബി.ജെ.പിയെ സംരക്ഷിക്കും. കൂടാതെ, ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റം അവിശ്വസനീയമാംവിധം ലജ്ജാകരവും അപലപനീയവുമാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന്” ഉത്തരവാദിത്തപ്പെട്ട “സ്വതന്ത്ര സ്ഥാപനം” ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുടെ പകർപ്പ് എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കർണാടക ഘടകം പുറത്ത് വിട്ട ഇസ്ലാമോഫോബിയ നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തിൽ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്.
ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു.
പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്ത് വരുമ്പോൾ മുസ്‍ലിം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. എക്സിൽ നാല് മില്യൺ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്.
#BJP's #hate #video #against #Muslims #Trinamool #MP #lodged #complaint #Delhi #Police