ഡൽഹി: (truevisionnews.com) കഴിഞ്ഞ ദിവസം ഡൽഹിയിലെ കമാൽ അതാതുർക്ക് മാർഗിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്ഗാവ് സ്വദേശിയായ 42കാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്റലിജൻസ് ബ്യൂറോയും പ്രത്യേക സെല്ലും ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ അമിത് ഷായുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥാൻ കാശി സിങിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇയാൾ ചികിത്സയിലാണിപ്പോഴും. ഗുഡ്ഗാവ് സ്വദേശി അനുരാഗ് ഡോങ് ആണ് വാഹനമോടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ വളരെ അശ്രദ്ധയോടെ വാഹനം ഓടിക്കുകയും ആദ്യം അമിത് ഷായുടെ വാഹനവ്യൂഹത്തിലിടിക്കുകയുമായിരുന്നു.
പിന്നീട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെയും ഇടിച്ചു. പിന്നാലെ, മറ്റുരണ്ട്‍ അകമ്പടി വാഹനങ്ങളിലേക്കും ഇടിച്ച് കയറി.
ഇയാൾക്കെതിരെ ഐ.പി.സി 279, 337 എന്നീ വകുപ്പുകൾ പ്രകാരം ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി ദേവേഷ് മഹ്‌ല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ഈ സംഭവം യാദൃച്ഛികമാണോ, അതോ ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
#man #who #drove #car #AmitShah #convoy #arrested