കടയ്ക്കൽ: (truevisionnews.com) ചിതറ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ എസ്കവേറ്റർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിനെ വെട്ടിപരിക്കേൽപിച്ച കേസിലെ പ്രതികളെ ചിതറ പൊലീസ് പിടികൂടി.
പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), വേങ്കോട് വിഘ്നേഷ് ഭവനിൽ വിഘ്നേഷ് (18), അയിരക്കുഴി അമൽ സദനത്തിൽ അഖിൽകൃഷ്ണ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ12ന് വൈകീട്ട് ആറിനായിരുന്നു സംഭവം. വെട്ടേറ്റ കോത്തല റഹ്മത്ത് മൻസിലിൽ മുഹമ്മദ് റാഫിയുടെയും ജിൻഷാദിന്റെയും എസ്കവേറ്റർ പെട്രോൾ പമ്പിൽ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി സംഘർഷമുണ്ടായി.
ജിൻഷാദ് മുഹമ്മദ് റാഫിയുടെ കഴുത്തിന് മുകളിൽ വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ഒളിവിൽപോയ സംഘത്തിലെ വിഘ്നേഷിനെ കടയ്ക്കൽ നിന്ന് അറസ്റ്റ് ചെയ്തു. ജിൻഷാദ്, അഖിൽകൃഷ്ണ എന്നിവരെ തെങ്കാശിയിൽ നിന്നുമാണ് പിടികൂടിയത്.
സംഭവത്തിൽ പങ്കാളിയായ അമൽകൃഷ്ണയെ പിടികൂടാനുണ്ട്. ജിൻഷാദ് വെട്ടാൻ ഉപയോഗിച്ച വാൾ കടയ്ക്കൽ ആലുംമുക്കിലെ പാലത്തിനടിയിൽ നിന്നും അന്വേഷണസംഘം കണ്ടെത്തി.
പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിതറ ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുധീഷ്, രശ്മി സി.പി.ഒമാരായ സനൽ, ശ്യാം, ഫൈസൽ, ഗിരീഷ്, വിശാഖ്, രൂപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
#gang #hacked #young #man #petrolpump #arrested