തിരുവനന്തപുരം: (truevisionnews.com) ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദൻ.
ടി.പി കേസിലെ ഹൈക്കോടതി വിധി സിപിഎം നിലപാട് ശരിവെക്കുന്നതാണെന്നും ഇക്കാര്യം കോടതി ഉറപ്പിച്ചുപറയുകയാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
ഓർക്കാട്ടേരിയിലെ പൂക്കടയിൽവെച്ച് പി.മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ടി.പി വധത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വർഷങ്ങളോളം ജയിലിൽ അടച്ചു.
പാർട്ടിയേയും നേതാക്കളെയും പ്രതിയാക്കി കൈകാര്യം ചെയ്യുകയാണ് യുഡിഎഫ് ചെയ്തത്. എന്നാൽ, കേസിൽ ഒരുതരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്.
കുഞ്ഞനന്തന്റെ മകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള വിധി അനുകൂലമാണെന്നും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ പൂർണഫലം പുറത്തുവരുമ്പോൾ മികച്ചനേട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷത്തിനെതിരെ നടക്കുന്ന കടന്നാക്രമങ്ങളെ ജനങ്ങൾ നേരിടുമെന്ന് തെളിയിക്കുന്നത് ഇത്തരം ഫലങ്ങളാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ മായിക്കാൻ ഒരുശക്തിയ്ക്കും കഴിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം 27-നാണ് നടക്കുകയെന്നും അതിനുമുൻപ് ഒന്നും പറയാൻ കഴിയില്ലെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു.
#Legal #action #taken #against #Shaji #who #accused #Kunjananthan's #death #mystery #MVGovindan