ഗോവ : (www.truevisionnews.com) കൊച്ചി തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, ഗോവയിലെ വാഗത്തോറിൽ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്.

മൃതദേഹം കുന്നിന്‍മുകളില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ മൊഴി നല്‍കി. 2021ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചു.
ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ തെളിവുതേടിയാണ് പൊലീസ് സംഘം പ്രതികളെയുംകൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചത്.
ജഫ് ജോണിനെ കൊന്നത് ഗോവയില്‍ വെച്ചാണെന്ന് മാത്രമായിരുന്നു പൊലീസിന്റെ സ്ഥീരികരണം. കൃത്യമായി എവിടെവച്ച് കൊന്നു, മൃതദേഹം എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരമായി.
വടക്കന്‍ ഗോവയില്‍ കടല്‍ തീരത്തോട് ചേര്‍ന്ന വാഗത്തോറില്‍വച്ച് ജെഫിനെ കൊന്നു എന്ന് പ്രതികള്‍ വെളിപ്പെടുത്തി. വാഗത്തോറിലെ കുന്നിന്‍ മുകളില്‍ മൃതദേഹം ഉപേക്ഷിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു.
കൊലപാതകം നടന്നതായി പറയുന്ന ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ മേഖലയില്‍ നിന്ന് അഴുകിത്തുടങ്ങിയ അജ്ഞാത മൃതദേഹം ഗോവാ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജെഫ് ജോണിന്റേതാണെന്ന് സ്ഥിരീകരിച്ചു.
ശാസ്ത്രീയ പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കും കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്റ്റെഫിന്‍ വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. രണ്ടു പേര്‍ക്കു കൂടി കുറ്റകൃത്യത്തില്‍ പങ്കുള്ളതായാണ് പൊലീസിന്റെ സംശയം.
ജെഫ് ജോണുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതികളെ നാട്ടില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ തുടരും. എറണാകുളം സൗത്ത് ഇന്‍സ്‍പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
#JeffJohnmurdercase #Police #taking #evidence #accused #Vagathor, #Goa
