തിരുവനന്തപുരം: വീട്ടിൽ കളിച്ചുകൊണ്ട് ഇരിക്കവെ രണ്ടര വയസ്സുകാരി കലത്തിനുള്ളിൽ കുടുങ്ങി. മണിക്കൂറുകൾക്ക് ശേഷം ഫയർ ഫോഴ്സ് സംഘമാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.

നെയ്യാറ്റിൻകര ചെങ്കൽ കുന്നുവിള അജിത് ഭവനിൽ അഭിജിത് അമൃത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ ഇവ ഇസ മരിയെയാണ് നെയ്യാറ്റിൻകര ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. കലത്തിനുള്ളിൽ കയറിയിരുന്ന കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അതിനകത്ത് അകപ്പെടുകയായിരുന്നു.
വീട്ടുകാർ കുട്ടിയെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വീട്ടുകാർ നെയ്യാറ്റിൻകര ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ കുട്ടിയെയും കൊണ്ട് വീട്ടുകാർ നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി.
ഫയർഫോഴ്സ് സംഘം ഷിയേഴ്സ്, അലൂമിനിയം കട്ടർ, ഇലക്ട്രിക് കറ്റാർ എന്നിവ ഉപയോഗിച്ച് 20 മിനിറ്റോളം സമയം എടുത്ത് ഒരു പോറൽ പോലുമേൽക്കാതെ കുട്ടിയെ പുറത്തെടുത്തു. കൂട്ടിയുടെ തല മാത്രം പുറത്തും ഉടൽ മുഴുവനായും പാത്രത്തിനുളളിലുമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ് എച്ച് അൽ അമീൻ, രാജശേഖരൻ നായർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സന്തോഷ്, വിപിൻ, ഷിബുകുമാർ, ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ ചേർന്നാണ് കുട്ടിയെ പുറത്ത് എടുത്തത്.
A two-and-a-half-year-old girl got stuck in the pot while playing at home
