തിരുവനന്തപുരം : (www.truevisionnews.com) ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം.

ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി.
വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്‌ളോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്.
ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും. വിക്ഷേപണം കഴിഞ്ഞ 18 മിനിറ്റ് അറുപത്തി ഏഴു സെക്കൻഡുകൾ കൊണ്ട് എൻവിഎസ് ഒന്ന് ഭ്രമണപഥത്തിലെത്തും.
ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.
എന്നാൽ 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങൾ നൽകാൻ യുഎസ് വിസമ്മതിച്ചോതോടാണ് നാവികിനെ കുറിച്ചുള്ള പരീക്ഷണങ്ങൾ ഐഎസ്ആർഒ ആരംഭിച്ചത്. 2006ൽ പദ്ധതിയ്ക്ക് അംഗീകാരം നൽകി. പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്ക്കുക.
ഒൻപത് വിക്ഷേപണങ്ങൾ നടത്തിയെങ്കിലും ഏഴ് ഉപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായി ഉള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഗ്രൗണ്ട് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഏഴ് ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ വിക്ഷേപണത്തിന്.
Soar NVS 01; First phase successful