പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് വിരലൊടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.
കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ജനുവരി 31ന് രാത്രി ഒമ്പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് പ്രതികൾ മർദിക്കുകയായിരുന്നു.
ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിന് കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ച് മോഷണം നടത്തിയ കള്ളനെ പൊലീസ് പിടികൂടി.
പള്ളിവാൽ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനിൽ താമസക്കാരനുമായ മണികണ്ഠൻ (42)നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ചു ഇവിടെയുള്ള വീട്ടുപകരണങ്ങൾ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി സുഖ ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
പിഡബ്ല്യൂഡി ജീവനക്കാരനായ എസ്. ബാലസുബ്രഹ്മണ്യന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. കാലവർഷത്തിൽ പിഡബ്ലുഡി ക്വാര്‍ട്ടേഴ്സ് അപകടത്തിലായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ബാലസുബ്രമണ്യന്‍ താമസം മാറ്റിയിരുന്നു.
ആളില്ലെന്ന് മനസിലായതോടെ മോഷ്ടാവായ മണികണ്ഠന്‍ ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഒട്ടുമിക്ക വീട്ടുപരണങ്ങളും ഇയാള്‍ വിറ്റ് മദ്യം വാങ്ങിയിരുന്നു. കൈയ്യിലെ പണം തീര്‍ന്നതോടെ വീട്ടിലെ എൽഇഡിറ്റിവിയും ബാക്കിയുള്ള സാധനങ്ങളും കടത്താൻ ശ്രമിക്കവെയാണ് പ്രതിയെ പൊലീസ് പൊക്കിയത്.
A case where a young man was fingered for not paying when he asked for money to drink; Three people were arrested