കോഴിക്കോട് : കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായി. 9 സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 8 കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെട്ടു.
അതേസമയം, കോഴിക്കോട് കോർപ്പറേഷൻ മേയർ ഭവനിൽ പ്രതിഷേധിച്ച 10 പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീട്ടിനകത്ത് ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെതിരായ സമരത്തിൽ ഒന്നിച്ച് നീങ്ങണം. യുഡിഎഫ് ഉണ്ടെങ്കിൽ അവരും വരണം. എൽഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്.
പൂർണ്ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. തിങ്കളാഴ്ച പണം തന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം നടത്തും. ബാങ്ക് ശാഖകൾ ഉപരോധിക്കും. സമരത്തിന് യുഡിഎഫും ബിജെപിയും വന്നാൽ അവരെയും ഉൾക്കൊള്ളിക്കുമെന്നും അവർ പറഞ്ഞു.
Kozhikode PNB scam; Audit report says fraud of 21.5 crores took place