അമ്പലപ്പുഴ : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത് വീട്ടിൽ വസുമതിയാണ് (70) മരിച്ചത്.
2016 -ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി.
ഇതേ തുടർന്ന്, വസുമതി ഏറെ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും ദിവസം മുമ്പ് ബാങ്ക് ജീവനക്കാർ വീണ്ടും ഇവരുടെ വീട്ടിലെത്തുകയും ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റും സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി.
പിന്നീട് പലപ്പോഴായി ആറ് തവണയോളം ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ ഇന്നലെയോടെ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Threat of confiscation of private money transfer institution; Housewife who attempted suicide died