കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ പോലീസ് പിടികൂടിയവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. തലശ്ശേരി ലോഡ്ജിൽ നിന്നും പിടിയിലായ 14 പേരിൽ ഒരാളാണ് പ്രതി. രണ്ട് ബി.ജെ.പി പ്രവർത്തകരെ കൊന്ന കേസിലെ പ്രതി പി.പി ഫൈസലാണ് പിടിയിലായത്.
ഇതിൽ ഒരു കേസിൽ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളും സംഘത്തിലുണ്ട്. ടി.പി കേസിൽ പരോളിൽ കഴിയുന്നവർ ഈ സംഭവത്തിലും ഉൾപെട്ടിട്ടുണ്ടെന്നാണ് സൂചന.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസും പോലീസ് സംഘവും തലശ്ശേരിയിലെ ലോഡ്ജിൽ പരിശോധന നടത്തിയത്.
ഹഫ്സൽ സ്വർണ്ണക്കടത്ത് കാരിയറാണെന്നാണ് വിവരം. ഇയാൾക്കൊപ്പം ഹോട്ടൽ മുറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഈ സംഘത്തിലാണ് കൊലക്കേസ് പ്രതിയുമുണ്ടായിരുന്നത്. ഹഫ്സൽ വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണം കണ്ടെത്താനായിട്ടില്ല.
സ്വർണം മറിക്കുമെന്ന ഭയം; സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ഗൾഫിൽ വച്ചാണ് സംഘം മർദ്ദിച്ചത്. പൊട്ടിക്കൽ സംഘത്തെ ഭീഷണിപ്പെടുത്താൻ ഈ ദൃശ്യങ്ങൾ സ്വർണക്കടത്ത് സംഘം പ്രചരിപ്പിച്ചിരുന്നു.
കള്ളക്കടത്ത് സ്വർണം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാതെ മറിച്ചു നല്‍കുമെന്ന സംശയത്തെ തുടർന്നാണ് മർദ്ദനം. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ശേഷം യുവാവിനെ വിട്ടയച്ചു,
ഇയാൾ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇര്‍ഷാദ് വധക്കേസ് പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. കാരിയർമാർ സ്വർണ്ണം മറിച്ച്, മറ്റ് സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു
. ഇതോടെയാണ് മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മറ്റ് കാരിയർമാരെ ഭയപ്പെടുത്താനാണ് ദൃശ്യങ്ങൾ വൈറലാക്കിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ്.
The suspect in the double murder case was among those arrested on suspicion of being a gold smuggling gang