കോഴിക്കോട് : വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.
വിലങ്ങാട് വാളൂക്ക് മേഖലയിലാണ് സംഭവം നടന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും.
മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്ത് വരെയും, കർണാടക തീരങ്ങളിൽ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
ഇന്ന് കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരം, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Widespread damage due to strong cyclonic winds in Vilangad region