കൊൽക്കത്ത : സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയ സിപിഎം മുൻ എംഎൽഎ ദിബാകർ ഹൻസ്ദക്ക് കിടക്ക പോലും നൽകിയില്ലെന്ന് ആരോപണം. തറയിൽ കിടക്കേണ്ടിവരുമെന്ന വ്യവസ്ഥ അംഗീകരിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.
മെത്ത പോലും നൽകിയില്ലെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയിൽ വിരിച്ചാണ് കിടന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഹൻസ്ദ തന്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 28 മണിക്കൂറിന് ശേഷമാണ് കിടക്ക നൽകിയത്. പിത്താശയ ശസ്ത്രക്രിയയ്ക്കായാണ് ഹൻസ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുദ്ധദേബ് ഭട്ടാചാര്യ ഉൾപ്പെടെ പാർട്ടിയുടെ പല നേതാക്കളും പരാജയപ്പെട്ടപ്പോൾ വിജയിച്ച സിപിഎം എംഎൽഎമാരിൽ ഒരാളായിരുന്നു ഹൻസ്ദ. 2016ലും ഹൻസ്ദ ജയിച്ചു.
ഞായറാഴ്ച ബന്ധുക്കൾക്കൊപ്പമാണ് മുൻ എംഎൽഎ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അഡ്മിറ്റാകും മുമ്പ്, കിടക്ക ലഭ്യമല്ലെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. തറയിൽ കിടന്നുറങ്ങാൻ സൗകര്യം ചെയ്താൽ അഡ്മിറ്റ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഞങ്ങൾ സമ്മതിച്ചു. ഒരു മെത്ത നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല. അടുത്തുള്ള ഒരു കടയിൽ പോയി കിടക്കാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിയെന്നും ബന്ധു പറഞ്ഞു. മുൻ എംഎൽഎയുടെ ദയനീയാവസ്ഥ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
സംഭവം വൈറലായതോടെ ആശുപത്രിക്കെതിരെ വ്യാപക വിമർശനമുയർന്നു. തുടർന്നാണ് ബെഡ് നൽകിയത്. വിഐപി രോഗികൾക്ക് ആശുപത്രിയിൽ പ്രത്യേക സൗകര്യമില്ലെന്നും കിടക്ക ലഭ്യമായപ്പോൾ നൽകിയെന്നും ആശുപത്രി പ്രിൻസിപ്പൽ പഞ്ചനൻ കുണ്ഡു പറഞ്ഞു.
The bed was not provided; Bum Gal CPM MLA on the floor of the hospital