---
title: "കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ"
english_title: "Search continues for wild elephant calf that landed in residential area at Thottilpalam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304891/search-continues-for-wild-elephant-calf-that-landed-in-residential-area-at-thottilpalam-kozhikode"
published_at: "2025-07-27T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885b00ee91c3_aana.jpg"
keywords: []
---

# കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനത്ത മഴകാരണം തിരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് തിരയുന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനത്ത മഴകാരണം തിരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് തിരയുന്നത്.

ആർ ആർ ടിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് തിരച്ചിൽ നടത്തിവരുന്നത്. ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഈ മാസം 12 ന് നാലുപേർക്ക് പരുക്കേറ്റിരുന്നു.

രണ്ട് സ്ത്രീകൾക്കും രണ്ടു കുട്ടികൾക്കുമാണ് പരുക്കേറ്റത്. പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക എന്നിവർക്കും, ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കുമാണ് പരുക്കേറ്റത്. ബൈക്ക് തട്ടിയിട്ട ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.

കാവിലുംപാറയിൽ ഇറങ്ങിയ കുട്ടിയാനയെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ് . പതിമൂന്ന് മണിക്കൂറോളം നാട്ടുകാരുടെ നിയന്ത്രണത്തിൽ അകപ്പെട്ട് നിർത്തിയ സാഹചര്യത്തിൽ പോലും ആനയെ മയക്കുവെടിവെക്കാനോ പിടികൂടാനോ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല. നാട്ടുകാർ വളരെയേറെ ഭീതിയിലാണ് പ്രദേശത്ത് ജീവിച്ചുപോകുന്നത്.

ഈ സ്ഥിയിൽ നിന്ന് മാറ്റം വരണമെന്നും നാട്ടുകാരുടെ ആശങ്ക അകറ്റി സ്ഥലത്തുള്ള കുട്ടിയാനയെ പിടികൂടാനുള്ള നടപടികൾ എത്രയും പെട്ടന്ന് തന്നെ ഉണ്ടാകണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. കാവിലുംപാറയിലെ ചൂരണി, കരിങ്ങാട് ഭാഗങ്ങളിൽ സന്ദർശിച്ച ശേഷമാണ് കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി രത വീഷ് വളയം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ , സംസ്ഥാന സെക്രട്ടറി കോരംകോട്ട് മൊയ്തു എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡണ്ട് സോജൻ ആലക്കലും നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചു. മുൻപ് ഉടുമ്പുംചോലയിൽ സമാനമായ രീതിയിൽ നാട്ടുകാരിൽ ഭീതിപടർത്തി സ്ഥലത്ത് നിലയുറപ്പിച്ച കടുവയെ വനപാലകർ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെയ്ക്കാൻ തയ്യാറെടുത്ത സമയത്ത് ഉദ്യോഗസ്ഥർക്ക് നേരെ കടുവ പാഞ്ഞടുത്തതോടെ വെടിവച്ചുകൊല്ലാൻ തയ്യാറായിരുന്നു. എന്നാൽ അതേസമയം നാട്ടുകാർക്ക് നേരെ ഭീഷണിയായി കടുവ ഉണ്ടായിരുന്നപ്പോൾ വെടിവെക്കാനോ പിടിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304891/search-continues-for-wild-elephant-calf-that-landed-in-residential-area-at-thottilpalam-kozhikode)