---
title: "'നൂറ് ശതമാനം വിശ്വാസം', നിമിഷ പ്രിയ നാട്ടിലെത്തും; എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകും - ഭർത്താവ് ടോമി"
english_title: "malayali nurse nimisha priyas husband tomy responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302672/malayali-nurse-nimisha-priyas-husband-tomy-responds"
published_at: "2025-07-15T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687625e1d02fb_677.jpg"
keywords: []
---

# 'നൂറ് ശതമാനം വിശ്വാസം', നിമിഷ പ്രിയ നാട്ടിലെത്തും; എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകും - ഭർത്താവ് ടോമി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച നടപടി ആശ്വാസകരമെന്ന് ഭർത്താവ് ടോമി. കഠിനപ്രയത്നത്തിനുള്ള പരിണിതഫലമാണിത്. ഇനിയും കുറേയേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഒരുപാട് പരിമിതികൾ ഉണ്ടെങ്കിലും എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച നടപടി ആശ്വാസകരമെന്ന് ഭർത്താവ് ടോമി. കഠിനപ്രയത്നത്തിനുള്ള പരിണിതഫലമാണിത്. ഇനിയും കുറേയേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഒരുപാട് പരിമിതികൾ ഉണ്ടെങ്കിലും എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.

എല്ലാം ഭം​ഗിയായി നടന്ന് നിമിഷ പ്രിയ നാട്ടിലെത്തുമെന്ന് തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റുള്ള രാജ്യങ്ങളിലേതുപോലെ യെമനിൽ ഇടപെടാനാകില്ല. അതാണ് അവ്യക്തതകൾ നിലനിൽക്കാൻ കാരണം. എങ്കിലും നിമിഷ പ്രിയയെ രക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ പലരുമുണ്ട്. എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ടോമി പറഞ്ഞു.

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച വാർത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ആശ്വാസ വാർത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയമാണെന്നാണ് റിപ്പോർട്ട്. ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ അനുകൂലമായെന്നാണ് പ്രാഥമിക വിവരം. എന്നാൽ ദിയാധനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിമിഷ പ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലാണ് ഇന്ന് ചർച്ചകൾ നടന്നത്. രാവിലെ യമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം ആരംഭിച്ചിരുന്നു. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ, യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

നിമിഷ പ്രിയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രം നേരത്തെ കൈയൊഴിഞ്ഞിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിൽ നിസ്സഹായരാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്.

പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302672/malayali-nurse-nimisha-priyas-husband-tomy-responds)