---
title: "നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം"
english_title: "Nimisha Priya release Emergency meeting Kanthapuram AP Abubacker Musliyar.North Yemen with further discussions to avoid death penalty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302508/nimisha-priya-release-emergency-meeting-kanthapuram-ap-abubacker-musliyarnorth-yemen-with-further-discussions-to-avoid-death-penalty"
published_at: "2025-07-14T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874e6ed6d914_kanthapuram.jpg"
keywords: []
---

# നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം

> **Lead Summary:** യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യമനിൽ ഇന്നും ചർച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരൻ ആണ് ചർച്ച നടത്തുന്നത്.

## Article Content

യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ യമനിൽ ഇന്നും ചർച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരൻ ആണ് ചർച്ച നടത്തുന്നത്.

നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നാണ് ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാൻ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302508/nimisha-priya-release-emergency-meeting-kanthapuram-ap-abubacker-musliyarnorth-yemen-with-further-discussions-to-avoid-death-penalty)