---
title: "'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു"
english_title: "karnataka man stabs friend to death for demanding extra chicken at wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302503/karnataka-man-stabs-friend-to-death-for-demanding-extra-chicken-at-wedding"
published_at: "2025-07-14T16:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874e30e40213_tyty8.jpg"
keywords: []
---

# 'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് അഭിഷേക് കൊപ്പാടിന്‍റെ വിവാഹത്തെ തുടർന്ന് ഞായറാഴ്ച സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിനോദ്. അഭിഷേകിന്‍റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ടു. വിളമ്പിയത് കുറഞ്ഞു പോയെന്ന് വിനോദ് പറഞ്ഞതിനെ തുടർന്ന് തർക്കം തുടങ്ങുകയായിരുന്നു.

തർക്കം രൂക്ഷമായതിനെ തുടർന്ന് വിതൽ, ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. രക്തസ്രാവത്തെ തുടർന്ന് വിനോദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മറ്റൊരു സമഭാവത്തിൽ ബിഹാറില്‍ കാമുകനുമായുള്ള ബന്ധം തുടരാന്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. പൂർണിയ സ്വദേശി ഉഷാ ദേവിയാണ് ഭര്‍ത്താവ് ബാലോ ദാസിനെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ഇവരുടെ 12 വയസുള്ള മകന്‍ കൊലപാതകത്തിന് ദൃക്സാക്ഷിയാണ്. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ കണ്ടത് അച്ഛന്‍റെ കഴുത്തില്‍ തുടരെ വെട്ടിക്കൊണ്ടിരിക്കുന്ന അമ്മയെയാണ്.

‘ആരോടും പറയരുത്, പറഞ്ഞാല്‍ നിന്നെയും ഇതുപോലെ ചെയ്യും’ എന്ന് ഉഷാദേവി മകനെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 45 കാരനായ ബലോ ദാസിന് പഞ്ചാബിലായിരുന്നു ജോലി. ഭാര്യ ഉഷാ ദേവിയും മൂന്ന് കുട്ടികളും ബിഹാറിലെ പൂർണിയയിലായിരുന്നു താമസം. വീടുവയ്ക്കാന്‍ കരുതിവച്ച ഭൂമി ഭാര്യ വിറ്റതായി അറിഞ്ഞപ്പോഴാണ് ബാലോ ദാസ് ഗ്രാമത്തിലേക്ക് മടങ്ങിയത്.

ഭര്‍ത്താവുമായി ആലോചിക്കാതെയാണ് ഉഷാദേവി ഭൂമി വിറ്റത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍‌ വഴക്കും പതിവായിരുന്നു. ബാലോ ദാസ് പഞ്ചാബിലായിരിക്കുമ്പോളാണ് ഉഷാ ദേവി ഗ്രാമത്തിലെ മറ്റൊരാളുമായി അടുക്കുന്നത്.

കാമുകന്‍റെ നിർദ്ദേശപ്രകാരമാണ് ഉഷാ ദേവി ഭൂമി വിറ്റതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ പണവുമായി ഒളിച്ചോടാനായിരുന്നു ഇരുവരുടേയും തീരുമാനം. ഇതിനിടെ ബാലോ ദാസ് തിരിച്ചെത്തിയതോടെ പദ്ധതി പാളി. അതോടെയാണ് ബാലോദാസിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുന്നത്. ചോദ്യംചെയ്യലില്‍ ഉഷാദേവി കുറ്റം സമ്മതിച്ചു.

രാത്രി പത്തരയോടെയായിരുന്നു സംഭവം. അമ്മ അച്ഛന്‍റെ കഴുത്തില്‍ വെട്ടുന്നത് താന്‍ കണ്ടുവെന്നും മകന്‍ മൊഴി നല്‍കി. തന്‍റെ മുഖത്ത് രക്തം തെറിച്ചെന്നും അലറിക്കരയാന്‍ ശ്രമിച്ചപ്പോള്‍ അമ്മ വായടച്ചുപിടിക്കാന്‍ പറഞ്ഞെന്നും കുട്ടി പറഞ്ഞു. രാവിലെ വരെ കാത്തിരുന്ന ശേഷമാണ് കുട്ടി കൊലപാതകവിവരം പുറത്തറിയിക്കുന്നത്. അച്ഛന്‍ ഒരിക്കലും അമ്മയെ മര്‍ദിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും പൈശാചിക കുറ്റകൃത്യത്തിന് സാക്ഷിയാകേണ്ടിവന്ന കുട്ടി പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302503/karnataka-man-stabs-friend-to-death-for-demanding-extra-chicken-at-wedding)