തിരുവനന്തപുരം: ( www.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധം കനക്കുന്നു. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ് പ്രവർത്തകർ നശിപ്പിച്ചു. സംഘർഷം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവന്തപുരത്തും സെക്രട്ടേറിയേറ്റ് പരിസരത്ത് മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും അവയ്ക്ക് മുകളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തങ്ങളുടെ രണ്ട് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവർത്തകയെ തലയ്ക്ക് പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
.gif)

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവമിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമ്മ ബിന്ദു മരണപ്പെടുന്നത്.
ഉപേക്ഷിച്ച കെട്ടിടത്തിലെ ശൗചാലയത്തില്‍ ബിന്ദു കുളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചിരുന്നു. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി സര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചിരുന്നു.
Congress intensifies its struggle for Veena George's resignation
