കൊച്ചി: ( www.truevisionnews.com ) ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി.
ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഈ വീട്ടിൽത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്.
.gif)
എന്നാൽ സ്വന്തം വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി മറ്റുള്ളവർ രംഗത്തു വരികയായിരുന്നു. യുവതി കോടതിയെ സമീപിച്ചെങ്കിലും ബന്ധുക്കൾക്ക് അനുകൂലമായിരുന്നു വിധി. തുടർന്ന് സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ യുവതിക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും മാതാവും നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
യുവതിക്കു നേരെ മറ്റുള്ളവർ ഗാർഹികപീഡനം നടത്തിയെന്നും വീട്ടിൽനിന്ന് ഇറക്കി വിടാൻ ശ്രമിച്ചെന്നും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ബന്ധത്തിൽ ആയിരിക്കുമ്പോൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിൽ സ്ത്രീക്ക് താമസിക്കാനുള്ള അവകാശമുണ്ടെന്ന് നിയമം പറയുന്നു.
അത് ആ വീടിന്മേൽ സ്ത്രീക്ക് അവകാശമുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ താമസിക്കാം. താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോൾ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നത്. ഈ സാഹചര്യത്തിൽ യുവതിക്ക് അനുകൂലമായി വിധിച്ച സെഷൻസ് കോടതിയുടെ വിധിയില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
kerala high cour ruling protects widows rights their marital homes
